
ന്യൂഡല്‍ഹി: വോട്ടർ പട്ടികയില്‍ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങള്‍ സജീവമായിരിക്കെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ.
ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തില്‍ യോഗം ചേരും. ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഈ യോഗത്തില്‍ ഉണ്ടായേക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിർമാണ വകുപ്പിലെയും സെക്രട്ടറിമാർ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ലെജിസ്ലേറ്റീവ് സെക്രട്ടറി രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ എന്നിവരും മാർച്ച് 18ന് ചേരുന്ന ചർച്ചയുടെ ഭാഗമാകും.
പല സംസ്ഥാനങ്ങളിലും വോട്ടർ നമ്പറില്‍ ക്രമക്കേട് സംഭവിച്ചതായും ഇരട്ട വോട്ടർ ഐഡി നമ്ബർ ആരോപണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരമൊരു നീക്കം നടത്തുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കവും നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശം നല്‍കിയതിനു പിന്നാലെയാണ് ഉന്നതതല ചർച്ചകള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികകളെക്കുറിച്ചും ആരോപണങ്ങള്‍ ഉയർന്നിരുന്നു.
ഇരട്ട വോട്ടർ ഐഡി നമ്പർ പരാതികള്‍ പരിഹരിക്കാനായി 2015-ലാണ് തിഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി ആധാർ-വോട്ടർ ഐ.ഡി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എൻ.ഇ.ആർ.പി.എ.പി ആരംഭിച്ചത്.
മൂന്ന് മാസത്തിനുളളില്‍ 300 മില്യണ്‍ വോട്ടർമാരാണ് ആധാറും-വോട്ടർ ഐ.ഡിയും ബന്ധിപ്പിച്ചത്. പിന്നീട് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ എൻ.ഇ.ആർ.പി.എ.പി യുടെ പദ്ധതി നിർത്തിവെക്കുകയായിരുന്നു.