ന്യൂഡൽഹി: രാജ്യത്ത് ബസ്, ട്രക്ക്, നാലുചക്ര വാഹനങ്ങൾ എന്നിവയിൽ പ്രകൃതിസൗഹൃദ ഇന്ധനമായ ഹരിത ഹൈഡ്രജൻ ഉപയോഗിക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നു.
അടുത്ത 2 വർഷത്തേക്ക് 496 കോടി രൂപ ഇതിനായി നീക്കിവച്ചു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി.
ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതി കേന്ദ്ര ഗതാഗതമന്ത്രാലയം വഴിയാണ് നടപ്പാക്കുക. പരീക്ഷണത്തിനായി നിശ്ചിത റൂട്ടുകൾ തീരുമാനിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൈലറ്റ് പദ്ധതിയിൽ പങ്കെടുക്കാം. ധനസഹായം നൽകും.
നിലവിൽ ചില കമ്പനികൾ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നിരത്തിൽ കാര്യമായി ഓടിത്തുടങ്ങിയിട്ടില്ല. ഇവയുടെ പ്രായോഗികതയാണ് പ്രധാനമായും പരിശോധിക്കുക. നിശ്ചിത റൂട്ടുകൾ ‘ഹൈഡ്രജൻ ഹൈവേ’ ആക്കി മാറ്റാനും പദ്ധതിയുണ്ട്.
എന്താണ് ഗ്രീൻ ഹൈഡ്രജൻ?
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത ഇന്ധനം. ഹൈഡ്രജൻ ‘ക്ലീൻ’ ആണെങ്കിലും അത് വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. ഇത് പരിഹരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ.
സോളർ, കാറ്റ് അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.