
ന്യൂഡൽഹി: സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന.
ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം വിലക്കാനും നിയന്ത്രിക്കാനും മറ്റുമാണിത്. യുഎസിലെ സ്റ്റാർലിങ്ക് ആസ്ഥാനവുമായി ഇത്തരം കാര്യങ്ങൾക്ക് ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇന്ത്യയിൽ തന്നെ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വിഷയം സ്റ്റാർലിങ്ക് പരിഗണിക്കുന്നതായാണ് സൂചന.ടെലികോം നെറ്റ്‍വർക്കുകളിലെ പോലെ നിയമപരമായ നിരീക്ഷണം, കോൾ ചോർത്തൽ (ഇന്റർസെപ‍്ഷൻ) തുടങ്ങിയവയ്ക്കും വ്യവസ്ഥകൾ വന്നേക്കും.
5 വർഷത്തേക്കായിരിക്കും സ്റ്റാർലിങ്ക് അടക്കമുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കത്തിൽ അനുമതി നൽകുക. എന്നാൽ മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത് 20 വർഷം വേണമെന്നാണ്.