
കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ കടുത്തതോടെ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ഡോളറിന്റെ അസാധാരണമായ മൂല്യ വർദ്ധനയുണ്ടെങ്കിലും വിശ്വസിക്കാവുന്ന ആസ്തിയായി സ്വർണത്തെയാണ് കണക്കാക്കുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ വിവിധ കേന്ദ്ര ബാങ്കുകൾ ചേർന്ന് 337 ടൺ സ്വർണമാണ് വാങ്ങിയത്.
ഇക്കാലയളവിൽ ലോകമൊട്ടാകെയുള്ള സ്വർണ ഉപഭോഗം എട്ടു ശതമാനം വർദ്ധനയോടെ 1147 ടണ്ണായി. കഴിഞ്ഞ ദിവസങ്ങളിൽ വിലയിലുണ്ടായ വൻ കുതിപ്പിന് കാരണമിതാണെന്ന് വ്യാപാരികൾ പറയുന്നു.
നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വിൽപ്പന 56 ശതമാനം ഉയർന്ന് 157 ടണ്ണിലെത്തി. അതേസമയം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇ. ടി. എഫ്) നിന്നും വലിയ തോതിൽ നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്.
എന്നാൽ വില കുത്തനെ കൂടിയതു മൂലം ജുവലറികൾ വഴിയുള്ള സ്വർണ വിൽപ്പനയിൽ രണ്ടു ശതമാനം കുറവുണ്ടായി. ബാങ്ക് വായ്പാ നിരക്കുകളും ഡോളർ മൂല്യവും ഉയർന്ന് നിൽക്കുകയാണെങ്കിലും സ്വർണത്തിനോടുള്ള റീട്ടെയ്ൽ ഉപഭോക്താക്കളുടെ താത്പര്യം കുറയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സാമ്പത്തിക മേഖലയിലെ മികച്ച ഉണർവ് മൂലം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഉയർന്നതിനാൽ ഇന്ത്യയിലും ജൂലായ് മുതൽ സെപ്തംബർ വരെയുളള കാലയളവിൽ സ്വർണ ഉപഭോഗം പത്തു ശതമാനം ഉയർന്ന് 210 ടണ്ണിലെത്തി.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വില കുറഞ്ഞു നിന്നതും കാർഷിക ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധന മൂലം ഗ്രാമീണ മേഖലയിൽ വരുമാനം കൂടിയതും സ്വർണത്തിന് ഗുണമായി. നടപ്പുവർഷം രാജ്യത്തെ മൊത്തം സ്വർണ ഉപഭോഗം 750 ടണ്ണിലെത്തുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നത്.
സുരക്ഷിതവും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നതും മികച്ച വരുമാനം നൽകുന്നതുമായ ആസ്തിയായ സ്വർണം എല്ലാ കേന്ദ്ര ബാങ്കുകളുടെയും വിദേശ നാണയ ശേഖരത്തിലെ പ്രധാന ഘടകമാണ്.
പേപ്പർ കറൻസികളുടെ ഗ്യാരന്റിയായും നാണയപ്പെരുപ്പ ഭീഷണി പിടിച്ചു നിറുത്താനും സ്വർണ ശേഖരത്തെ കണക്കിലെടുക്കുന്നു.