
ദില്ലി: അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം. കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി.
രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയെ കൂടുതല്‍ ശാക്തീകരിക്കാന്‍ 4800 കോടി രൂപ ചെലവില്‍ വൈബ്രന്‍റ് വില്ലേജസ് എന്ന പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയാണ് പദ്ധതി കാലയളവ്.
അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ താക്കൂർ നൽകിയ ഹർജി ഈ മാസം 17ന് സുപ്രീം കോടതി പരിഗണിക്കും. ഹിൻഡൻ ബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കുമെതിരെയും അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ സ്വതന്ത്രവും സത്യ സന്ധവുമായ നടത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും, സെബി ചെയര്‍പേഴ്സസണും കോണ്‍ഗ്രസ് കത്ത് നല്‍കി.
അന്വേഷണം പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സാമ്പത്തിക നിയന്ത്രണാധികാരത്തില്‍ നിഴല്‍ വീഴുമെന്നും, ആഗോള തലത്തില് ഫണ്ട് സ്വരൂപണത്തിന് തിരിച്ചടിയാകുമെന്നും പാര്‍ട്ടി വക്താവ് ജയറാം രമേശ് നല്‍കിയ കത്തില്‍ പറയുന്നു.
എല്‍ഐസിയും, എസ്ബിഐയും അദാനി ഇക്വിറ്റി വന്‍തോതില്‍ വാങ്ങിയത് എന്തുകൊണ്ടാണെന്നും കത്തില്‍ ചോദിക്കുന്നു.