
ന്യൂഡല്‍ഹി: ബസുകളിലും ട്രക്കുകളിലും ഇന്ധനമായി ഹൈഡ്രജനുപയോഗിക്കുന്ന അഞ്ച് പരീക്ഷണ പദ്ധതിക്ക് കേന്ദ്രസർക്കാർ. 37 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓടിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളില്‍ ഹൈഡ്രജൻ വാഹനങ്ങള്‍ സർവീസ് നടത്തും.
കേന്ദ്ര പാരമ്ബര്യേതര ഊർജ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഗ്രീൻ ഹൈഡ്രജൻ മിഷന്റേതാണ് പദ്ധതി. ഒമ്ബത് ഹൈഡ്രജൻ റീഫില്ലിങ് സ്റ്റേഷനുകളും വരും.
15 എണ്ണം ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനങ്ങളും 22 എണ്ണം ഹൈഡ്രജൻ ആന്തര രാസസംയോഗ പ്രക്രിയ അടിസ്ഥാനമാക്കിയതുമാണ്. ഇവ രാജ്യത്തെ 10 റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടും.
പൈലറ്റ് പദ്ധതി 18-24 മാസങ്ങള്‍ക്കുള്ളില്‍ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
ഇതിനായി കേന്ദ്ര സർക്കാർ 200 കോടി രൂപ ചെലവിടും. ടാറ്റാ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻ.ടി.പി.സി, അനർട്ട്, അശോക് ലെയ്ലാൻഡ്, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍., ഐ.ഒ.സി.എല്‍. തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് നടത്തിപ്പു ചുമതല.