
മുംബൈ: നിർമിതബുദ്ധി ആപ്പായ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാർഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി വിവരചോർച്ചയ്ക്കും സൈബർ ആക്രമണങ്ങള്‍ക്കുമുള്ള സാധ്യത മുൻനിർത്തിയാണ് നീക്കം.
വ്യക്തിഗത ഉപകരണങ്ങളില്‍ ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി രാജ്യത്തെ പൗരന്മാർക്കുണ്ടാകാനിടയുള്ള വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ച് സെർട്ട് ഇൻ വിശദമായ പരിശോധന തുടങ്ങിയതായാണ് റിപ്പോർട്ട്.
കേന്ദ്ര ഇലക്േട്രാണിക്സ്-ഐ.ടി. മന്ത്രാലയത്തിനുകീഴില്‍ വരുന്നതാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സെർട്ട്-ഇൻ).
ചാറ്റ്ബോട്ടില്‍ നല്‍കുന്ന പ്രോംപ്റ്റുകള്‍ക്കനുസരിച്ച് അത് ഉപയോഗിക്കുന്നവരുടെ സ്വഭാവരീതികള്‍ നിരീക്ഷിക്കുന്നതും ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ വിവരങ്ങള്‍ ചോർത്തുന്നതും, ബാറ്ററി ഉപയോഗം, മറ്റ് ആപ്പുകളുമായുള്ള ബന്ധം, കീ സ്ട്രോക്ക് തുടങ്ങിയ വിവരങ്ങളും ചോർത്തിയെടുക്കാനുള്ള സാധ്യതകളുമാണ് സെർട്ട്-ഇൻ വിശകലനംചെയ്യുന്നത്.
ചാറ്റ് ജി.പി.ടി. ഉപയോഗിക്കുന്നതുപോലെ ഡീപ് സീക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് സെർട്ട് ഇന്നിന്റെ നിഗമനം. ഇക്കാര്യത്തില്‍ ജാഗ്രതവേണമെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ഇന്ത്യക്കാരുടെ വിവരങ്ങളില്‍ ചൈന നേരിട്ട് ഇടപഴകുന്നതില്‍ ഇന്ത്യക്ക് താത്പര്യമില്ല. സുപ്രധാനമായ വിവരങ്ങള്‍ ചൈന ഏതുതരത്തില്‍ ശേഖരിച്ച് സൂക്ഷിക്കുന്നുവെന്നും ഉപയോഗിക്കുന്നുവെന്നുമുള്ളതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.
ഡീപ് സീക്കിന്റെ സ്വകാര്യതാ നയത്തില്‍ത്തന്നെ ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്ബർ എന്നിവയുള്‍പ്പെടെ വ്യക്തിവിവരങ്ങളും ചാറ്റ് ഹിസ്റ്ററി, ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സാങ്കേതികവിവരങ്ങള്‍ എന്നിങ്ങനെ പല വിവരങ്ങളും നിരീക്ഷിക്കുമെന്ന് പറയുന്നുണ്ട്.