
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡി.എ വർധനവുണ്ടാവില്ലെന്ന് സൂചന. ഇയാഴ്ചയോടെ കേന്ദ്രസർക്കാർ ഡി.എ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെയായിരിക്കും ഡി.എ വർധനവ് നിലവിൽ വരിക. രണ്ട് മാസത്തെ ഡി.എ വർധനവ് അരിയറുകളായി ജീവനക്കാർക്ക് ലഭിക്കും.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി പരമാവധി രണ്ട് ശതമാനം മാത്രമായിരിക്കും ഈ വർഷം കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡി.എ വർധിക്കുകയെന്നാണ് സൂചന. 2018 ജൂലൈയിൽ മൂന്ന് ശതമാനം ഡി.എ വർധന കേന്ദ്രസർക്കാർ നൽകിയിരുന്നു.
സാധാരണയായി മൂന്ന് ശതമാനത്തിനും നാല് ശതമാനത്തിനും ഇടക്ക് ഡി.എ വർധനയാണ് സർക്കാർ സാധാരണ നൽകാറ്.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ 18 മാസത്തേക്ക് കേന്ദ്രസർക്കാർ ഡി.എ വർധനവ് സർക്കാർ മരവിപ്പിച്ചിരുന്നു. 2020 ജനുവരി മുതൽ 2021 ജൂൺ വരെയാണ് ഡി.എ വർധനവ് മരവിപ്പിച്ചത്. ഇക്കാലയളവിൽ ഡി.എ വർധിപ്പിച്ചില്ല.
വർഷത്തിൽ രണ്ട് തവണയാണ് സാധാരണയായി ഡി.എ വർധിപ്പിക്കുക. മാർച്ച് മാസത്തിൽ ജനുവരി ജൂൺ കാലയളവിലേക്കും ഒക്ടോബറിൽ ജൂലൈ-ഡിസംബർ വരെയുള്ള കാലയളവിലേക്കും ഡി.എ വർധിപ്പിക്കും.