
ചെന്നൈ: ചന്ദ്രയാൻ – 5 ദൗത്യത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ബെംഗളൂരുവിൽ ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാൻ – 5 ദൗത്യത്തിൽ 250 കിലോഗ്രാം ഭാരമുള്ള ‘പ്രയാഗ്യാൻ’ റോവർ ഉപയോഗിക്കും. ഇത് ചന്ദ്രയാൻ -3 ന്‍റെ 25 കിലോഗ്രാം റോവറിനെക്കാൾ ഭാരം കൂടിയതും കൂടുതൽ സാധ്യതയുള്ളതുമാണ്. ചന്ദ്രന്‍റെ ഉപരിതലത്തെ കൂടുതൽ ആഴത്തിൽ പഠിക്കാനാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2008 ൽ വിക്ഷേപിച്ച ‘ചന്ദ്രയാൻ – 1’ ചന്ദ്രന്‍റെ രാസഘടന, ധാതു വിതരണം, ഫോട്ടോ-ജിയോളജിക്കൽ മാപ്പിങ് തുടങ്ങിയ പഠനങ്ങൾ നടത്തി.
എന്നാൽ ‘ചന്ദ്രയാൻ -2’ 98 ശതമാനം വിജയം നേടിയെങ്കിലും അവസാന ഘട്ടത്തിലെ ലാൻഡിങ് വിജയകരമായില്ല. അതിലെ ഹൈ റെസല്യൂഷൻ ക്യാമറ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.
2023 ഓഗസ്റ്റ് 23 ന് ‘ചന്ദ്രയാൻ-3’ ദക്ഷിണധ്രുവത്തിൽ വിജയകരമായി സോഫ്റ്റ്-ലാൻഡിങ് നടത്തി. 2027 ൽ ‘ചന്ദ്രയാൻ -4’ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി വിക്ഷേപിക്കും.
മൂന്ന് ദിവസം മുമ്പാണ് ‘ചന്ദ്രയാൻ -5’ നിർമാണത്തിന് അനുമതി ലഭിച്ചത്. ഈ ദൗത്യത്തിന് ജപ്പാനുമായുള്ള സഹകരണം ഉണ്ടാകുമെന്നും ഇസ്രോ ഭാവിയിൽ കൂടുതൽ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും നാരായണൻ വ്യക്തമാക്കി.
ഗഗൻയാൻ പദ്ധതിയുടെയും ഭാരതീയ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.