
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കല്ക്കരി ഖനന കമ്പനിയായ കോള് ഇന്ത്യ ഉള്പ്പടെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള് വിറ്റഴിക്കാന് സര്ക്കാര്. അഞ്ചു മുതല് പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക.
കോള് ഇന്ത്യ, ഹിന്ദുസ്ഥാന് സിങ്ക്, രാഷ്ട്രീയ കെമിക്കല്സ് ആന്ഡ് ഫെര്ട്ടിലൈസേഴ്സ് (ആര്സിഎഫ്)എന്നിവയുടെ ഓഹരികള് വിറ്റഴിക്കാനാണ് പദ്ധതിയെന്ന് ബ്ലൂംബര്ഗ് റിപ്പോര്ട്ട് ചെയ്തു.
നടപ്പ് സാമ്പത്തിക വര്ഷത്തെ അവസാന പാദത്തില് വിപണിയിലുണ്ടാകാന് സാധ്യതയുള്ള മുന്നേറ്റത്തിനിടെ ഓഹരി വിറ്റ് പണം സമാഹരിക്കാനാണ് സര്ക്കാര് നീക്കമെന്ന് അറിയുന്നു. 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര് ഫോസ് സെയില് വഴിയായിരിക്കും ഓഹരികള് കൈമാറുക.
ഹിന്ദുസ്ഥാന് സിങ്കില് സര്ക്കാരിനുള്ള മുഴുവന് ഓഹരികളും വിറ്റഴിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. കമ്പനിയിലെ 26ശതമാനം ഓഹരികള് 2002ല് അനില് അഗര്വാളിന്റെ വേദാന്തയ്ക്ക് കൈമാറിയിരുന്നു. പിന്നീട് കമ്പനിയിലെ വിഹിതം ഉയര്ത്തുകയുംചെയ്തു. നിലവില് 64.92ശതമാനം ഓഹരികളും വേദാന്തയുടെ കൈവശമാണ്.
നടപ്പ് വര്ഷം ഓഹരി വിറ്റഴിച്ച് 65,000 കോടി രൂപ സമാഹരിക്കാനാണ് സര്ക്കാര് ലക്ഷ്യമിട്ടിരുന്നത്. ഇതില് മൂന്നിലൊന്നുഭാഗം മാത്രമാണ് ഇതുവരെ സമാഹരിക്കാനായത്.
കഴിഞ്ഞ മെയില് എല്ഐസിയുടെ ഓഹരി വിറ്റായിരുന്നു പ്രധാനമായും പണം സമാഹരിച്ചത്. ഒരു വര്ഷത്തിനിടെ കോള് ഇന്ത്യയുടെ ഓഹരി വിലയില് 46ശതമാനമാണ് മുന്നേറ്റമുണ്ടായത്.
രാഷ്ട്രീയ കെമിക്കല്സിന്റെ ഓഹരി വില 58ശതമാനവും ഉയര്ന്നു.