
ന്യൂഡൽഹി: കോവിഡ് അടച്ചിടൽസമയത്ത് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക സഹായധന പദ്ധതിയിൽ നാലുവർഷവും ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തർപ്രദേശാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കേന്ദ്രം നിർദേശിച്ച ബ്രാൻഡിങ് നടപ്പാക്കാത്തതിനാൽ ഈ സാമ്പത്തികവർഷം കേരളത്തിന് നയാപൈസ കിട്ടിയില്ലെന്ന് കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ടു ചെയ്തിരുന്നു. ആന്ധ്രാപ്രദേശ്, മണിപ്പുർ, പഞ്ചാബ് എന്നിവയ്ക്കും പണം കിട്ടിയില്ല.
ഇക്കാലയളവിൽ അനുവദിച്ച 1,67,518.6 കോടിയിൽ 22,857.9 കോടിയും നേടിയത് യു.പി.യാണ്. മൊത്തം തുകയുടെ 14 ശതമാനമാണിത്. ഈ സാമ്പത്തികവർഷം യു.പി.ക്കായി അനുവദിച്ച 18,936 കോടിയിൽ ഇതിനകം 12458.43 കോടിയും യു.പി. സർക്കാർ നേടിയെടുത്ത് ചെലവിട്ടു. 2020-21-ലാണ് പദ്ധതി നടപ്പാക്കിയത്.
തുക നേടിയെടുത്ത സംസ്ഥാനങ്ങളിൽ യു.പി. കഴിഞ്ഞാൽ തൊട്ടടുത്ത് ബിഹാറാണ്. നാലുവർഷത്തിനിടയിൽ ഏറ്റവുംകുറവ് തുക കിട്ടിയിരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഈ വർഷമാകട്ടെ ഒന്നും കിട്ടിയുമില്ല.
നാലുവർഷ വിഹിതം ഇങ്ങനെ
- 5000 കോടിവരെമാത്രം കിട്ടിയവ: കേരളം, പഞ്ചാബ്, ചണ്ഡീഗഢ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, മേഘാലയ, മണിപ്പുർ, മിസോറം, ത്രിപുര, സിക്കിം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, ഗോവ, തെലങ്കാന.
- 5000-10,000 കോടി: ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, അസം
- 10,000-15,000 കോടി: പശ്ചിമബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ
- 15,000 കോടിക്ക് മുകളിൽ: യു.പി. (22,857.9 കോടി), മധ്യപ്രദേശ്, ബിഹാർ (16,680.9 കോടി)