ന്യൂഡൽഹി: ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് ഇവി യാത്രാ പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവ പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു. വാഹനങ്ങൾക്ക് അടുത്തുള്ള ഇവി ചാർജ്ജിംഗ് പോയിന്റിലേയ്ക്ക് എളുപ്പത്തിൽ നാവിഗേഷൻ സാധ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് പ്രദർശിപ്പിച്ചത്.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ആണ് രണ്ടു സംവിധാനങ്ങളും വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ആപ്പ് ഡൗൺലോഡ് ചെയ്യാം.
രാജ്യത്ത് ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ കേന്ദ്ര, സംസ്ഥാന തലത്തിലുള്ള സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് ഇവി യാത്രാ പോർട്ടൽ എന്ന പേരിൽ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാർക്ക് (CPO) അവരുടെ ചാർജിംഗ് വിശദാംശങ്ങൾ ദേശീയ ഓൺലൈൻ ഡാറ്റാബേസിൽ സുരക്ഷിതമായി രജിസ്റ്റർ ചെയ്യുന്നതിന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഒരു വെബ് പോർട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിംഗ് അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്ത് നിലവിൽ 5,151 പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ ദേശീയ ഊർജ സംരക്ഷണ അവാർഡുകൾ, നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകൾ എന്നിവയുടെ വിജയികളെയും രാഷ്ട്രപതി അനുമോദിച്ചു.