
ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകളിൽ ഇന്നലെ റിസർവ് ബാങ്ക് മാറ്റംവരുത്തി. റിസർവ് ബാങ്കിലെ ഏറ്റവും സീനിയർ ഡപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര വിരമിക്കുന്ന പശ്ചാത്തലത്തിലാണിത്. ഡോ. പാത്രയുടെ കൈവശമായിരുന്ന എംപിസിയുടെ ചുമതല ഇനിമുതൽ ഡപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവു വഹിക്കും.
വകുപ്പിന്റെ ചുമതല വഹിക്കുന്നയാൾ എന്നനിലയിൽ റാവുവും സ്വാഭാവികമായും ഡോ. പാത്രയ്ക്ക് പകരം എംപിസി അംഗമാകും. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച് വകുപ്പുകൂടി ഡോ. പാത്രയിൽ നിന്ന് റാവുവിന് ലഭിക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷൻ, എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവ ഉൾപ്പെടെ ചില വകുപ്പുകളുടെ ചുമതല കൂടി റാവു വഹിക്കും.
അതേസമയം, എംപിസിയുടെ ചുമതല താൽകാലികമായാണ് റാവുവിന് നൽകിയിരിക്കുന്നത്. 4 ഡപ്യൂട്ടി ഗവർണർമാരാണ് റിസർവ് ബാങ്കിനുള്ളത്. പാത്രയ്ക്ക് പകരം പുതിയ ഡപ്യൂട്ടി ഗവർണറെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലെ യോഗത്തിന് മുമ്പ് പുതിയ ഡപ്യൂട്ടി ഗവർണറെ കണ്ടെത്തുകയും എംപിസി ചുമതലയും നൽകിയാൽ, അദ്ദേഹമായിരിക്കും പാത്രയ്ക്ക് പകരം എംപിസി അംഗമാകുക.
ഡപ്യൂട്ടി ഗവർണർ ടി. രബിശങ്കറിനാണ് ഇനിമുതൽ ഫിനാൻഷ്യൽ മാർക്കറ്റ് ഓപറേഷൻസ് വകുപ്പിന്റെ ചുമതല. ഡിപ്പാർട്ട്മെന്റ് ഓഫ് കറൻസി മാനേജ്മെന്റ്, സെൻട്രൽ സെക്യൂരിറ്റി സെൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് ബാങ്ക് അക്കൗണ്ട്സ്, ഡിപ്പാർട്ട്മെന്റ് ഓഫ് പേയ്മെന്റ് ആൻഡ് സിസ്റ്റംസ് തുടങ്ങി ചില വകുപ്പുകളുടെ മേധാവിയും അദ്ദേഹമാണ്.
ഡപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജാനകിരാമൻ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി, കൺസ്യൂമർ പ്രൊട്ടക്‍ഷൻ എന്നിവയുടെ വകുപ്പുകളുടെ മേധാവിയാകും.