
ആലപ്പുഴ: വൈദ്യുതവാഹനങ്ങള്‍ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. സ്ഥാപിച്ച സ്റ്റേഷനുകള്‍ ഭൂരിപക്ഷവും പ്രയോജനരഹിതം. പുതിയ വാഹനങ്ങളുടെ ബാറ്ററി സംഭരണശേഷിക്കനുസൃതമായി ചാർജിങ്ങിന് സ്റ്റേഷനുകള്‍ നവീകരിക്കാത്തതാണു പ്രശ്നം.
സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണുള്ളത്.
കെ.എസ്.ഇ.ബി.യാണ് ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാനത്തെ നോഡല്‍ ഏജൻസി. ഇതിന്റെയടിസ്ഥാനത്തില്‍, 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1,169 പോള്‍ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു. എന്നാല്‍, പുതിയ വാഹനങ്ങള്‍ ചാർജ് ചെയ്യാൻ ഇവ പര്യാപ്തമല്ല.
അടുത്തിടെ സർക്കാരിന്റെ വൈദ്യുത വാഹനങ്ങള്‍ക്കുള്‍പ്പെടെ ചാർജ് ചെയ്യാൻ പറ്റാത്ത ഗതികേടുണ്ടായി. ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റേഷനുകളില്‍ പ്രതിഷേധമെഴുതിവെക്കുന്ന സ്ഥിതിയുമുണ്ട്.
പ്രശ്നം ഇതാണ്
സംസ്ഥാനത്തെ ചാർജിങ് സ്റ്റേഷനുകള്‍ 2021-23 കാലയളവില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ ചാർജ് ചെയ്യാൻ പറ്റുംവിധമായിരുന്നു. അക്കാലത്ത് വാഹനങ്ങളുടെ ബാറ്ററി സംഭരണശേഷി 16 മുതല്‍ 30 വരെ കിലോവാട്ടായിരുന്നു.
2024 മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ബാറ്ററി 40 മുതല്‍ 80 വരെ കിലോവാട്ട് ശേഷിയുള്ളതാണ്. ഇവ ചാർജ് ചെയ്യാൻ പര്യാപ്തമായ ഡി.സി. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകള്‍ വ്യാപകമല്ല.
ഇപ്പോള്‍ പുറത്തിറങ്ങുന്ന ഇ-ഓട്ടോകള്‍ക്കും ഇ-സ്കൂട്ടറുകള്‍ക്കും ചാർജിങ്ങിന് 12 കിലോവാട്ട് ശേഷിയുള്ള ഡ്യൂവല്‍ ഗണ്‍ ഉള്ള ചാർജിങ് യന്ത്രമാണു വേണ്ടത്. എന്നാല്‍, ഈ സൗകര്യമുള്ള സ്റ്റേഷനുകളില്ല.
പദ്ധതിയുണ്ട്; പക്ഷേ, പണമില്ല
കെ.എസ്.ഇ.ബി. വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളുടെ നവീകരണം മുൻനിർത്തി 2024 ഡിസംബറില്‍ ശില്പശാല നടത്തിയിരുന്നു.
ഇപ്പോഴുള്ള ചാർജറുകളെല്ലാം ആധുനിക സാങ്കേതികസംവിധാനങ്ങളോടെ നവീകരിക്കുന്നതിനായി പദ്ധതിയും തയ്യാറാക്കി. റിഫ്രഷ്ഡ് ആൻഡ് റീചാർജ് എന്ന പേരില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം.
ഇതിനാവശ്യമായ ഫണ്ട് ലഭിക്കുന്നതിനായി കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ സഹായം കാത്തിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.