ന്യൂഡൽഹി: ചൈനീസ് നിയന്ത്രണത്തിലുള്ള ലോണ്‍ ആപ്പുകള്‍ക്കും നിക്ഷേപ ടോക്കണുകള്‍ക്കുമെതിരെ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ പേയ്മെന്റ് ഗേറ്റ്വേകളായ ഈസ്ബസ്സ്, റേസര്‍പേ, ക്യാഷ്ഫ്രീ, പേടിഎം എന്നിവയില്‍ സൂക്ഷിച്ചിരുന്ന 46.67 കോടി രൂപയുടെ ഫണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഫണ്ട് മരവിപ്പിച്ചിരിക്കുന്നത്. ഇഡി മുന്‍പ് റെയ്ഡ് നടത്തിയ ഡല്‍ഹി, മുംബൈ, ഗാസിയാബാദ്, ലഖ്നൗ, ഗയ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടും തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, ജോധ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ 16 ബാങ്കുകളുടെയും പേയ്മെന്റ് ഗേറ്റ്വേകളിലും എച്ച്പിഇസെഡ് എന്ന ആപ്പ് അധിഷ്ഠിത ടോക്കണുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി ഇറക്കിയ അറിയിപ്പിലുണ്ട്.
കൊഹിമ പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് 2021 ഒക്ടോബറില്‍ ഫയല്‍ ചെയ്ത എഫ്ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരംഭിക്കുന്നത്. റെയ്ഡില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തുവെന്നും ഇഡി അധികൃതര്‍ വ്യക്തമാക്കി.
പേയ്‌മെന്റ് ഗേറ്റ് വേകളില്‍ നിന്നും കണ്ടെത്തിയ തുക:
ഈസ്ബസ് പ്രൈവറ്റ് ലിമിറ്റഡ് – 33.36 കോടി രൂപ, റേസര്‍പേ സോഫ്റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് – 8.21 കോടി രൂപ, ക്യാഷ്ഫ്രീ പേയ്മെന്റ് ഇന്ത്യ പ്രൈവറ്റ് – 1.28 കോടി രൂപ, പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ്, ഡെല്‍ഹി – 1.11 കോടി രൂപ.