ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ചൈനീസ് സ്മാർട്ട് ഫോണ്‍ കമ്പനികൾ 9000 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായി കേന്ദ്രസർക്കാർ.
ഒപ്പോ, വിവോ, ഷവോമി എന്നീ സ്മാർട് ഫോണ്‍ കമ്പനികളും കമ്പ്യൂട്ടർ നിർമാതാക്കളായ ലെനോവോയുമാണ് നികുതി വെട്ടപ്പു നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
5,086 കോടി രൂപയുമായി നികുതി വെട്ടിപ്പിൽ ഏറ്റവും മുൻപന്തിയിൽ ഒപ്പോയാണ്. ഇതിൽ ഇറക്കുമതി തീരുവ 4,403 കോടിയും ജിഎസ്ടി 683 കോടി രൂപയുമാണ്.
വിവോ കമ്പനി 2,923.25 കോടി രൂപയും ഷവോമി 851.14 കോടി രൂപയും ലെനോവോ 42.36 കോടി രൂപയുമാണ് വെട്ടിച്ചത്.
2018-19നും 2022-23നും ഇടയ്ക്കാണ് നികുതി വെട്ടിപ്പു നടത്തിയത്. ഈ കമ്പനികളിൽനിന്ന് 1,629.87 കോടി രൂപ സർക്കാർ തിരിച്ചുപിടിച്ചിട്ടുണ്ട്. ഒപ്പോയിൽനിന്ന് 1214 കോടിയും വിവോയിൽനിന്ന് 168 കോടിയും ഷവോമിയിൽനിന്ന് 92.8 കോടിയുമാണ് തിരിച്ചുപിടിച്ചത്.
ഇന്ത്യയിൽ 2021-22ൽ 1.5 ലക്ഷം കോടി രൂപയായിരുന്നു ചൈനീസ് സ്മാർട്ട്ഫോണ്‍ കമ്പനികളുടെ വാർഷിക വിറ്റുവരവ്. 75,000 ജീവനക്കാർ നേരിട്ടും 80,000 പേർ അല്ലാതെയും ഈ കമ്പനികളിലായി ജോലി ചെയ്യുന്നുണ്ട്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് നികുതിവെട്ടിപ്പു സംബന്ധിച്ച വിവരങ്ങൾ രാജ്യസഭയെ അറിയിച്ചത്.