
കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ സിപ്ല ലിമിറ്റഡ് 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 686.40 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) റിപ്പോർട്ട് ചെയ്തു, ഇത് 2021 ജൂൺ പാദത്തിലെ ലാഭമായ 714.72 കോടിയിൽ നിന്ന് 3.96 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
അതേപോലെ മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഏകീകൃത വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 5,504 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 2 ശതമാനം ഇടിഞ്ഞ് 5,375 കോടി രൂപയായി കുറഞ്ഞു. കൂടാതെ സിപ്ലയുടെ വില്പന കഴിഞ്ഞ വർഷത്തെ 5,470.72 കോടിയിൽ നിന്ന് 2.79 ശതമാനം ഇടിഞ്ഞ് 5,317.87 കോടി രൂപയായി.
അവലോകനം ചെയ്യുന്ന പാദത്തിൽ കമ്പനിക്ക് അസാധാരണമായ ഇനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാദത്തിലെ മറ്റ് വരുമാനം മാർച്ചിലെ 64.02 കോടി രൂപയും മുൻ വർഷം ഇതേ പാദത്തിലെ 64.93 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 103.43 കോടി രൂപയായി ഉയർന്നു. വെള്ളിയാഴ്ച നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സിപ്ലയുടെ ഓഹരി 1.19 ശതമാനത്തിന്റെ നേട്ടത്തിൽ 979.00 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.