മോസ്‌കോ: പാശ്ചാത്യ സാമ്പത്തിക ലോകത്തിൽ നിന്ന് കൂടുതൽ ഒറ്റപ്പെട്ട റഷ്യയിലെ ഉപഭോക്തൃ ബാങ്കിംഗ്, വാണിജ്യ വായ്പ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സിറ്റി ഗ്രൂപ്പ് ഒരുങ്ങുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിൽക്കാൻ നീക്കം നടത്തിയെങ്കിലും മാസങ്ങൾക്ക് ശേഷവും വാങ്ങുന്ന ആളുകളെ ലഭിക്കാത്തതിനാലാണ് സിറ്റി ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
2021 മുതൽ റഷ്യയിൽ നിന്ന് പുറത്തുപോകാൻ സിറ്റിഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. എന്നാൽ ഉക്രൈനിലെ റഷ്യൻ അധിനിവേശം വിൽപ്പന കൂടുതൽ ദുഷ്കരമാക്കി. പ്രധാന യുഎസ് ബാങ്കുകൾക്കൊന്നും റഷ്യയിൽ കാര്യമായ സാന്നിധ്യമില്ലെങ്കിലും, സിറ്റിഗ്രൂപ്പ് ഇവിടത്തെ ഏറ്റവും വലിയ ബാങ്കായിരുന്നു. സ്ഥാപനത്തിന് ഇപ്പോൾ റഷ്യയിൽ 8.4 ബില്യൺ ഡോളറിന്റെ ആസ്തിയും, ഏകദേശം 2,300 ജീവനക്കാരുമുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ബിസിനസുകൾ വിൽക്കുന്നതിനുള്ള ഒന്നിലധികം തന്ത്രപരമായ ഓപ്ഷനുകൾ തങ്ങൾ പരിശോധിച്ചതായും, എന്നാൽ അവ വിജയിച്ചില്ലെന്നും സിറ്റിയുടെ ഫ്രാഞ്ചൈസ് ഡിവിഷൻ സിഇഒ ടിറ്റി കോൾ പറഞ്ഞു. അതേസമയം ബാങ്ക് ശാഖകളും അക്കൗണ്ടുകളും ക്ലോസ് ചെയ്യുകയും മേഖലയിലെ പ്രാദേശിക വെണ്ടർമാരുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയും ചെയ്യുന്നതിനാൽ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കാൻ ഏകദേശം 18 മാസമെടുക്കുമെന്ന് ബാങ്ക് അറിയിച്ചു.