ന്യൂഡല്‍ഹി: വാഹനങ്ങള്‍ക്കുള്ള സി.എൻ.ജി.യുടെ വില കിലോഗ്രാമിന് നാല് മുതല്‍ ആറ് രൂപ വരെ വർധിച്ചേക്കും. ചില്ലറ വ്യാപാരികള്‍ക്കുള്ള സി.എൻ.ജി.
വിതരണത്തില്‍ സർക്കാർ 20 ശതമാനം കുറവു വരുത്തിയതോടെയാണിത്. സർക്കാർ എക്സൈസ് തീരുവ കുറച്ചില്ലെങ്കില്‍ കൂടുന്ന വിലയുടെ ആഘാതം ജനം താങ്ങേണ്ടിവരും.
ഭൂനിരപ്പിനുതാഴെനിന്നും സമുദ്രത്തിനടിയില്‍ നിന്നുമെടുക്കുന്ന പ്രകൃതിവാതകമാണ് സി.എൻ.ജി.യുടെ (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) അസംസ്കൃത വസ്തു. സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളില്‍ നിന്നെടുക്കുന്ന ഇതിന്റെ വിലയും നിശ്ചയിക്കുന്നത് സർക്കാരാണ്.
2023 മേയില്‍ സി.എൻ.ജി.ക്ക് ആവശ്യമുള്ളതിന്റെ 90 ശതമാനം പ്രകൃതിവാതകമാണ് ലഭിച്ചിരുന്നതെങ്കില്‍ കഴിഞ്ഞമാസം ഇത് 67.74 ശതമാനവും ഈമാസം 16 മുതല്‍ 50.75 ശതമാനവുമായി കുറഞ്ഞു.
ഇതോടെ, നഗരത്തിലെ ചില്ലറ സി.എൻ.ജി. വ്യാപാരികള്‍ക്ക് കുറവ് നികത്താൻ വിലകൂടിയ എല്‍.എൻ.ജി. (ദ്രവീകൃത പ്രകൃതിവാതകം) ഇറക്കുമതി ചെയ്യേണ്ടിവരികയാണ്. ഇക്കാരണത്താലാണ് വിലവർധന.