
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് താരിഫുകൾ ഉയർത്തുന്ന ഭീഷണികളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞ ഒന്നാണ് ഡോളറിന്റെ മൂല്യത്തകർച്ച.
സാധാരണയായി പണപ്പെരുപ്പം, കേന്ദ്ര ബാങ്കിൻ്റെ ഇടപെടലുകൾ തുടങ്ങിയ കാരണങ്ങളാൽ കറൻസികൾക്ക് വില വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഡോളറിൻ്റെ സമീപകാലത്തെ ഈ കുത്തനെയുള്ള ഇടിവ് അസാധാരണമാണെന്നും, പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആഗോള വ്യാപാരം പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇത് കൂടുതൽ ഗൗരവമായ ചില സൂചനകൾ നൽകുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു.
അതിർത്തി കടന്നുള്ള കച്ചവടത്തിലും സുരക്ഷിതമായ നിക്ഷേപത്തിനുമുള്ള കറൻസിയെന്ന നിലയിൽ ഡോളറിൻ്റെ മേധാവിത്വം ദശാബ്ദങ്ങളായി അമേരിക്കയിലെ ഇരു പാർട്ടികളുടെയും ഭരണകൂടങ്ങൾ പരിപോഷിപ്പിച്ചിട്ടുണ്ട്.
ഇത് വായ്പകളുടെ ചെലവ് കുറയ്ക്കാനും വിദേശത്ത് തങ്ങളുടെ സ്വാധീനം ചെലുത്താനും അമേരിക്കയെ സഹായിച്ചു. എന്നാൽ അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ഈ നേട്ടങ്ങളെല്ലാം ഇല്ലാതായേക്കാം.
‘ആഗോളതലത്തിൽ ഡോളറിനുള്ള വിശ്വാസവും ആശ്രയത്വവും അരനൂറ്റാണ്ടോ അതിലധികമോ കാലം കൊണ്ട് വളർത്തിയെടുത്തതാണ്. എന്നാൽ അത് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടേക്കാം’- ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ബാരി ഐച്ചൻഗ്രീൻ പറയുന്നു.
ജനുവരിയുടെ പകുതി മുതൽ, ഡോളർ വിവിധ കറൻസികൾക്കെതിരെ 9% വരെ ഇടിഞ്ഞു. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.
ഈ അപൂർവവും കുത്തനെയുള്ളതുമായ ഇടിവ് ആശങ്കാജനകമാണ്. ലോകത്തിലെ മിക്കവാറും എല്ലാ ഉത്പന്നങ്ങളുടെയും വ്യാപാരം ഡോളറിലാണ് നടക്കുന്നത്.
ഒരു ദശാബ്ദത്തിനുള്ളിൽ അമേരിക്ക ഫെഡറൽ കടം ഇരട്ടിയാക്കുകയും നിക്ഷേപകർ പിൻവാങ്ങാൻ സാധ്യതയുള്ള മറ്റ് സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടും ഡോളറിൻ്റെ ആവശ്യകത ശക്തമായി തുടരുന്നു.
ഇത് അമേരിക്ക ഗവൺമെൻ്റിനും ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും അസാധാരണമായി കുറഞ്ഞ പലിശ നിരക്കിൽ വായ്പയെടുക്കാൻ അവസരം നൽകി. കൂടാതെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും സഹായിച്ചു.