
കൊച്ചി: ബെംഗളൂരു ആസ്ഥാനമായ ക്രെഡിറ്റ് നിർവാണ എന്ന എഐ അധിഷ്ഠിത കമ്പനിയെ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ പെർഫിയോസ് ഏറ്റെടുത്തു. മലയാളിയായ എം.കെ.കെ. രാജ് സ്ഥാപിച്ചതാണ് കടം തിരിച്ചടവ് കാര്യക്ഷമമായി നടത്തുന്നതിനു സഹായിക്കുന്ന ക്രെഡിറ്റ് നിർവാണ.
ഓരോ വായ്പയും കിട്ടാക്കടമാവുമോ എന്നു നേരത്തേ കണ്ടെത്താനും അതു തടയാനുള്ള മുന്നറിയിപ്പ് നൽകാനും ക്രെഡിറ്റ് നിർവാണയ്ക്കു കഴിയും. ഡേറ്റയിൽ അധിഷ്ഠിതമായ നിർമിത ബുദ്ധിയും ഇതിനായി ഉപയോഗിക്കുന്നു.
മാസത്തവണ അടയ്ക്കൽ ക്രെഡിറ്റ് നിർവാണയുടെ പ്ലാറ്റ്ഫോമിലൂടെയാകും. കോട്ടക്, ഐഡിഎഫ്സി പോലുള്ള ബാങ്കുകളും ബജാജ്, മഹീന്ദ്ര ഫിനാൻസ് പോലുള്ള കമ്പനികളും ക്രെഡിറ്റ് നിർവാണയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.
പെർഫിയോസിന്റെ രണ്ടാമത്തെ കമ്പനി ഏറ്റെടുക്കലാണിത്. ക്ലാരിഫൈ എന്ന മറ്റൊരു കമ്പനിയെയും അടുത്തിടെ ഏറ്റെടുത്തിരുന്നു. 2009ൽ സ്ഥാപിതമായ പെർഫിയോസിന്റെ ബാങ്കിങ് ധനകാര്യ സേവനങ്ങൾ ഗൾഫും യുഎസും ഉൾപ്പെടെ 18 രാജ്യങ്ങളിലുണ്ട്.
കടം തിരിച്ചുപിടിക്കലിനു സഹായിക്കുന്ന സ്റ്റാർട്ടപ് സംരംഭം തങ്ങൾക്ക് വളരെ ആവശ്യമാണെന്ന് സിഇഒ സബ്യസാചി ഗോസ്വാമി ചൂണ്ടിക്കാട്ടി.
ക്രെഡിറ്റ് നിർവാണയ്ക്ക് വൻ വളർച്ചയിലേക്ക് കുതിക്കാൻ പെർഫിയോസിന്റെ സാങ്കേതിക വിദ്യകളും വിവിധ രാജ്യങ്ങളിലെ പ്രവർത്തനവും സഹായകരമാവുമെന്ന് സ്ഥാപകനും സിഇഒയുമായ എം.കെ.കെ. രാജ് പറഞ്ഞു.