രണ്ടു ദിവസത്തെ തളര്‍ച്ചകള്‍ക്കു ശേഷം ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. 24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ 1.5 ശതമാനത്തിനു മുകളില്‍ വര്‍ധന രേഖപ്പെടുത്തി.
ഇതോടെ പ്രാദേശിക ഇന്ധനവില വര്‍ധിച്ചേക്കുമെന്ന ആശങ്ക കൂടിയാണ് വര്‍ധിക്കുന്നു. അതേസമയം പെട്രോള്‍- ഡീസല്‍ വില ഉയര്‍ന്നാല്‍ തിരിച്ചടിയായേക്കുമെന്നു ചില റിപ്പോര്‍ട്ടുകളും പുറത്തുനവരുന്നു.
നിലവില്‍ ഇന്ത്യയെ സംബന്ധിച്ചു തിരിച്ചടി രണ്ടു രൂപത്തിലാണ്. ഒന്ന്, എണ്ണവിലക്കയറ്റത്തിന്റെ രൂപത്തിലും, രണ്ട്, ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യവും. ഈ മാസം ആദ്യം നടന്ന ഒപെക്ക് പ്ലസ് യോഗത്തിനു ശേഷം ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തിയിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തിരിച്ചുവരവ് കാഴ്ചവയ്ക്കാന്‍ എണ്ണയ്ക്കു സാധിച്ചു.
മാസാദ്യ വാരത്തില്‍ 77 ഡോളര്‍ വരെ ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞിരുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.54 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.95 ഡോളറുമാണ്. ഡോളറിനെരിതേ രൂപ തുടരുന്ന മോശം പ്രകടനം തിരിച്ചടി വര്‍ധിപ്പിക്കുന്നു.
എണ്ണയുടെ തിരിച്ചുകയറ്റവും, രൂപയുടെ ഇറക്കവും പ്രാദേശിക എണ്ണക്കമ്പനികളുടെ ക്രൂഡ് വാങ്ങല്‍ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില ഉയര്‍ത്താതെ കമ്പനികള്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നു പറയപ്പെടുന്നു. അതേസമയം വര്‍ഷങ്ങള്‍ക്കു ശേഷം നിരക്കു കുറയ്ക്കല്‍ പരിഗണിക്കുന്ന ആര്‍ബിഐയ്ക്ക് ഇന്ധനവിലക്കയറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.
വിപണികള്‍ നിരക്കു കുറയ്ക്കല്‍ കാത്തിരിക്കുകയാണ്. അതിനാല്‍ ഇനിയും നിരക്കു കുറയ്ക്കല്‍ നീട്ടുക ബുദ്ധിമുട്ടാണ്.
ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിപണികളില്‍ അലയടിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നാല്‍ ഇത് റീട്ടെയില്‍ വില ഉയരാന്‍ വഴിവയ്ക്കും. ഇത് അന്തിമമായി പണപ്പെരുപ്പ സൂചികയെ ബാധിക്കും.
അതിനാല്‍ തന്നെ ഇന്ധനവിലയില്‍ ഉടനെ ഒരു മാറ്റം ഉണ്ടായേക്കില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം എണ്ണവില ഇനിയും വര്‍ധിച്ചാല്‍ ഇന്ധനവിലക്കയറ്റം ഒഴിവാക്കാന്‍ സാധിച്ചേക്കില്ല.