
കൊച്ചി: ഓഹരി അധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം സെപ്തംബറില്‍ പത്ത് ശതമാനം കുറഞ്ഞ് 34,419 കോടി രൂപയിലെത്തി.
തീമാറ്റിക്, ലാർജ് കാപ്പ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കാണ് പ്രധാനമായും കുറഞ്ഞത്. വിവിധ മേഖലകളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം 71,114 കോടി രൂപ പിൻവലിച്ചെന്നും അസോസിയേഷൻ ഒഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു.
കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെ പണം നിക്ഷേപകർ വലിയ തോതില്‍ പിൻവലിച്ചതാണ് വിനയായത്. ആഗസ്‌റ്റ് മാസത്തില്‍ നിക്ഷേപകർ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 1.08 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു. കടപ്പത്രങ്ങളിലെ നിക്ഷേപങ്ങള്‍ അനാകർഷകമായതാണ് പണമൊഴുക്കിന് വേഗത കൂട്ടിയത്.
അതേസമയം വിവിധ മ്യൂച്വല്‍ ഫണ്ടുകളുടെ അറ്റ ആസ്തി മൂല്യം 67 ലക്ഷം കോടി രൂപയായി ഉയർന്നു.