റിയാദ്: എണ്ണ ഉൽപാദക രാജ്യങ്ങള്‍ ഉൽപാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെ ആഗോള എണ്ണവിപണിയില്‍ വില ഉയർന്നു. ക്രൂഡ് ഓയില്‍ ബാരലിന് 86 ഡോളര്‍ വരെയെത്തി. വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ലഭ്യതയിലും കുറവ് രേഖപ്പെടുത്തി. മാസങ്ങൾക്ക് ശേഷമാണ് ആഗോള എണ്ണ വിപണിയില്‍ ഉണർവ് പ്രകടമാകുന്നത്.
ബ്രെൻഡ് ക്രൂഡ് ഓയിലിന് 75 സെൻറ് ഉയർന്ന് ബാരലിന് 85.55 ഡോളര്‍ വരെയെത്തി. ഇൻറർമീഡിയറ്റ് ക്രൂഡിന് 80 സെൻറ് ഉയർന്ന് ബാരലിന് 82.05 ഡോളറാണ് വില. ഉൽപാദക രാഷ്ട്രങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ കുറവ് വന്നതാണ് വിലവർധനക്ക് ഇടയാക്കിയത്. ഉൽപാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെ ആഗോള വിപണിയില്‍ ഡിമാൻഡ് വർധിച്ചു.
ഒപെക് കൂട്ടായ്മ രാഷ്ട്രങ്ങള്‍ വിലയില്‍ വർധന വരുത്തിയതിനാൽ ചൈനീസ് കമ്പനികള്‍ സ്റ്റോക്കെടുക്കുന്നത് വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സൗദിയില്‍ നിന്നുൾപ്പെടെയുള്ള എണ്ണ കയറ്റുമതിയില്‍ കുറവ് വരാൻ ഇടയാക്കി.
ചൈനയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 31 ശതമാനത്തിന്റെ കുറവുണ്ട്. എന്നാല്‍ റഷ്യ-ചൈന കരാര്‍ നിലനിൽക്കുന്നതിനാൽ കുറഞ്ഞ വിലക്കുള്ള റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ചൈന തുടരുന്നുണ്ട്.