
ന്യൂഡൽഹി: ഡൽഹിയുടെ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം കുത്തനെ ഉയരുന്നു. റിയൽറ്റി വിപണിയുടെ വിൽപ്പന മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു, മുംബൈയെ പിന്തള്ളിയാണ് റെക്കോഡ് വിൽപ്പന.
ഡൽഹി-എൻസിആറിലെ മൊത്തം വിൽപ്പനയുടെ മൂല്യം 2024 ൽ 63 ശതമാനം വർധിച്ച് 1.53 ലക്ഷം കോടി രൂപയായി മാറി. മുംബൈയുടെ റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ 13 ശതമാനമാണ് വർധന. 1.38 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്. ഹൈദരാബാദിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം 1.05 ലക്ഷം കോടി രൂപയാണ്. 18 ശതമാനം ഇടിവുണ്ട്.
ഗുരുഗ്രാമിൽ റിയൽ എസ്റ്റേറ്റ് വിൽപ്പന മൂല്യത്തിൽ 66 ശതമാനമാണ് വളർച്ച. 2024 ൽ ഡൽഹിയെയും മുംബൈയെയും ഹൈദരാബാദിനെയും പിന്തള്ളി ഏറ്റവും കൂടുതൽ പ്രോപ്പർട്ടികൾ വിറ്റഴിക്കപ്പെടുന്ന വിപണിയായി ഗുരുഗ്രാം മാറിയിരുന്നു.
ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ പ്രോപ്ഇക്വിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഡൽഹി-എൻസിആറിൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.
2023-ൽ ഡൽഹി-എൻസിആറിൽ വിറ്റഴിച്ച വീടുകളുടെ ആകെ വിൽപ്പന മൂല്യം 94,143 കോടി രൂപയാണ്. മുംബൈയിൽ 1.22 ലക്ഷം കോടി രൂപയായിരുന്നു. ഹൈദരാബാദിൽ 1.28 ലക്ഷം കോടി രൂപയായിരുന്നു. 2023-ൽ 64,314 കോടി രൂപയായിരുന്ന ഗുരുഗ്രാമിന്റെ മൊത്തം വിൽപ്പന മൂല്യം ഹൈദരാബാദിന്റെ പകുതി മാത്രം ആയിരുന്നു.
2024-ൽ ഗുരുഗ്രാം ഹൈദരാബാദിനെ മറികടന്നു. ഡൽഹി-എൻസിആറിലെ മൊത്തം വിൽപ്പന മൂല്യത്തിന്റെ 66 ശതമാനത്തിലധികം ഗുരുഗ്രാമിൽ നിന്നാണ്. ഒരു ലക്ഷം കോടി രൂപയിലധികം വിൽപ്പന ഗുരുഗ്രാമിൽ തന്നെയുണ്ട്.
ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലും 2024-ൽ റിയൽ എസ്റ്റേറ്റ് വിൽപ്പന ഉയർന്നിട്ടുണ്ട്. അതേസമയം നോയിഡയിലെ വിൽപ്പനയിൽ ഇടിവുണ്ട്. ഡൽഹി-എൻസിആറിൽ, ശരാശരി വിൽപ്പന വില ചതുരശ്ര അടിക്ക് 12,469 രൂപയായി ഉയർന്നിട്ടുണ്ട്.
2229 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള വീടുകളാണ് വിറ്റുപോയതിലധികവും. വിറ്റുപോയതിൽ പകുതിയിലധികവും 2 കോടി രൂപയും അതിൽ കൂടുതലും വിലയുള്ള വീടുകളിലുമാണ്. 1-2 കോടി രൂപയ്ക്കിടയിൽ വിലയുള്ള വീടുകൾക്കാണ് പിന്നീട് ഡിമാൻഡ് ഉയരുന്നത്.
ഡൽഹി-എൻസിആറിൽ റിയൽ എസ്റ്റേറ്റ് വിപണിക്ക് ഡിമാൻഡ് ഉയരാൻ പ്രധാന കാരണം അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വളർച്ചയാണ്. കൂടുതൽ കോർപ്പറേറ്റ് കമ്പനികൾ വരുന്നതും ലീസിംഗ് കരാറുകൾ ഉയരുന്നതും ഒക്കെ ഡൽഹിക്ക് നേട്ടമാണ്.
വരും വർഷങ്ങളിൽ റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ മുന്നേറാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.