
കൊച്ചി: പ്രവാസികള്‍ക്കിടയില്‍ ബാങ്ക് നിക്ഷേപം പിൻവലിക്കുന്നത് കൂടുന്നു. 2024 ഒക്ടോബറിനും ഈ വർഷം ജനുവരിക്കുമിടയില്‍ നിക്ഷേപിച്ചതിനേക്കാള്‍ തുക പ്രവാസികള്‍ പിൻവലിച്ചു. ഈ കാലയളവില്‍ 13.83 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്.
13.97 ലക്ഷം കോടി രൂപ പിൻവലിക്കുകയും ചെയ്തു. അതായത് നിക്ഷേപിച്ചതിനേക്കാള്‍ 12,875 കോടി രൂപ പിൻവലിച്ചു. രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ 3.3 ശതമാനം ഇടിവുണ്ടായിട്ടും പിൻവലിച്ച മൂല്യത്തില്‍ വർധനവാണ് രേഖപ്പെടുത്തിയത്.
ഗള്‍ഫ് മേഖലയിലെ തൊഴില്‍ നഷ്ടം, താരിഫ് യുദ്ധം മൂലം ആഗോള സമ്ബദ്വ്യവസ്ഥയിലെ അനിശ്ചതത്വത്തെക്കുറിച്ചുള്ള ഭീതി എന്നിവയാകാം ഇതിന് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
സാമ്ബത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിലെ 11.9 ബില്യണ്‍ ഡോളറില്‍നിന്ന് ഒക്ടോബർ മുതല്‍ ജനുവരി വരെയുള്ള കാലളവിലെ നിക്ഷേപം 2.4 ബില്യണായി കുറഞ്ഞു. മിച്ചംപിടിക്കുന്ന തുകയിലുണ്ടായ ഇടിവാണ് നിക്ഷേപത്തെ ബാധിച്ചത്. തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ വരുമാനം കുറാനാടിയാക്കിയിട്ടുണ്ടാകാം എന്നും വിലയിരുത്തലുണ്ട്.
രൂപയുടെ മൂല്യം ഇടിയുമ്ബോള്‍ വർധന രേഖപ്പെടുത്താറുള്ള നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍(എൻ.ആർ.ഇ) റുപ്പി അക്കൗണ്ടിലാണ് 2.4 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായത്.
ജനുവരി അവസാനത്തോടെ ഈ വിഭാഗം അക്കൗണ്ടുകളില്‍ 98.5 ബില്യണ്‍ ഡോളറാണ് ഉണ്ടായിരുന്നത്. ഇത് മൊത്തം എൻആർഇ നിക്ഷേപങ്ങളുടെ 60 ശതമാനത്തോളംവരും.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് പണം ഏത് വിദേശ കറൻസികളിലും നിക്ഷേപിക്കാൻ കഴിയും. എൻ.ആർ.ഇ റുപ്പി അക്കൗണ്ടിലാണെങ്കില്‍ നിക്ഷേപിക്കുന്ന സമയത്ത് രൂപയായിമാറും. മൂല്യമിടിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേട്ടത്തോടെ നിക്ഷേപിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
എൻ.ആർ.ഇ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമായും നാട്ടിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അതേസമയം, വിദേശ കറൻസിയിലെ നിക്ഷേപങ്ങള്‍(എഫ്.സി.എൻ.ആർ-ബി) കാലാവധിയെത്തുമ്ബോള്‍ അവിടത്തെ ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്താറുള്ളത്.
ഡോളർ, പൗണ്ട്, യൂറോ, യെൻ തുടങ്ങിയ കറൻസികളില്‍ നിക്ഷേപം നിലനിർത്താൻ കഴിയുന്നതിനാലാല്‍ എഫ്.സി.എൻ.ആർ-ബി അക്കൗണ്ടുകളുടെ കാര്യത്തില്‍ നിക്ഷേപകർക്ക് വിനിമയ നിരക്കിലെ റിസ്ക് ഉണ്ടാകാറില്ല.
ജനുവരി അവസാനത്തോടെ ഈ വിഭാഗത്തിലെ നിക്ഷേപം 32.8 ബില്യണ്‍ ഡോളറായി വർധിച്ചവെന്നത് ശ്രദ്ധേയമാണ്.