
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന രംഗത്ത് മുൻപന്തിയിൽ ഉണ്ടായിരുന്ന ജെറ്റ് എയർവെയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുമതി നൽകി.
ജെറ്റ് എയർവേസിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) ജൂലായ് 28ന് പുതുക്കി നൽകിയതായി ജലൻ-കാൽറോക്ക് കൺസോർഷ്യം അറിയിച്ചു. പുതിയ റിപ്പോർട്ട് പുറത്ത് വന്നതോടെ സെൻസെക്സിൽ ജെറ്റ് എയർവേസിന്റെ ഓഹരികൾ ഉയർന്ന് 51.30 രൂപയിലെത്തി.
തിരിച്ചുവരവിന്റെ ആദ്യഘട്ടത്തിൽ ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സ് സർവീസ് നടത്തുക എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് തിരിച്ചു വിളിക്കാനാണ് തീരുമാനം.
ജെറ്റ് എയർവേയ്സിനെ പുനരുജ്ജീവിപ്പിക്കാനുള്ള ജലൻ കൽറോക്ക് കൺസോർഷ്യത്തിന്റെ പദ്ധതികൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി.) അംഗീകരിച്ചിരുന്നു.
ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ് 2019 ലാണ് നിലത്തിറക്കിയത്.
കഴിഞ്ഞ വർഷം മുതൽ ജെറ്റ് എയർവെയ്സ് സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുപ്പിലായിരുന്നു. നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് 2019 ഏപ്രിലിൽ സർവീസുകൾ നിർത്തിവച്ചത്.
പിന്നീട് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബായിലെ വ്യവസായിയായ മുരാരി ജലാനും യു.കെയിലെ കൽറോക്ക് ക്യാപിറ്റലും മുന്നിട്ടിറങ്ങി.
ജെറ്റ് എയർവേസിന്റെ ഉടമസ്ഥാവകാശം ജലാൻ കൽറോക്ക് കൺസോർഷ്യത്തിന് കൈമാറാൻ ജനുവരിയിൽ എൻ.സി.എൽ.ടി അനുമതി നൽകിയിരുന്നു. തുടർന്നാണ് വീണ്ടും ഒരു ടേക്ക്ഓഫിനായി ജെറ്റ് എയർവേയ്സ് ഒരുങ്ങുന്നത്.