
തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഉടൻ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തെ 62 ലക്ഷം പേർക്ക് ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനായി ആണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഏകദേശം 62 ലക്ഷം പെൻഷൻകാർക്ക് ഈ ആഴ്ച തന്നെ 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം പേർക്ക് പെൻഷൻ തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി തുക നൽകും. പണം വീടുകളിൽ എത്തിക്കും.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും, പ്രതിമാസ ക്ഷേമ പെൻഷനുകൾ സമയബന്ധിതമായി വിതരണം ചെയ്യാൻ സർക്കാരിനു കഴിയുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. നേരത്തെ ഓണത്തോട് അനുബന്ധിച്ച് പെൻഷൻ്റെ മൂന്ന് ഗഡുക്കൾ വിതരണം ചെയ്തിരുന്നു. മാർച്ച് മുതൽ മാസംതോറും പെൻഷൻ വിതരണം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ക്ഷേമ പെൻഷനുകൾക്കായി മാത്രം ഈ സർക്കാർ അധികാരമേറ്റ ശേഷം ഏകദേശം 32,100 കോടി രൂപ വിതരണം ചെയ്തുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയാണ് കേരളം നടപ്പാക്കിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു, പെൻഷൻ വിതരണത്തിനാവശ്യമായ ഫണ്ടിൻ്റെ 98 ശതമാനവും സംസ്ഥാനത്തുനിന്നാണ്.
രണ്ട് ശതമാനം മാത്രമാണ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നത്. വിവിധ സാമൂഹ്യക്ഷേമ പെൻഷനുകളുടെ 62 ലക്ഷം ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്ക് മാത്രമാണ് ശരാശരി 300 രൂപ കേന്ദ്ര സർക്കാരിൽ നിന്ന് സഹായമായി ലഭിക്കുന്നത്.
കേരളത്തിലെ ക്ഷേമ പെൻഷൻകാർക്ക് പ്രതിമാസം 1,600 രൂപയാണ് പെൻഷൻ തുക. കേന്ദ്ര സഹായം കൂടാതെയുള്ള അധിക തുക സംസ്ഥാനം വഹിക്കുകയാണ്. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാരിൻ്റെ വിഹിതമായിരുന്ന 375.57 കോടി രൂപ വൈകിയെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമുള്ള ഡിഎ, ഡിആർ കുടിശ്ശികയിൽ ഒരു ഗഡു കൈമാറാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏകദേശം 2,000 കോടി രൂപയുടെ അധിക ചെലവ് വാർഷികാടിസ്ഥാനത്തിൽ സർക്കാരിനുണ്ടാക്കുന്നതാണ് തീരുമാനം.
അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനും ഒപ്പമായിരിക്കും ഡിഎ, ഡിആർ വിതരണം.