
കൊച്ചി: പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഗാർഹിക ഉപഭോഗത്തിൽ 40 ശതമാനം വർദ്ധനയുണ്ടായെന്ന് കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സർവേയിൽ കണ്ടെത്തി.
ഗ്രാമ പ്രദേശങ്ങളിൽ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ ഉപഭോഗം 2011-12 വർഷത്തിലെ 1,430 രൂപയിൽ നിന്നും 2022-23 വർഷത്തിൽ 2,008 രൂപയായി ഉയർന്നുവെന്നാണ് വിലയിരുത്തുന്നത്.
നഗരങ്ങളിലും ഉപഭോഗത്തിൽ വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ദൃശ്യമായത്. അർബൻ ഉപഭോഗം ഇക്കാലയളവിൽ 2,360 രൂപയിൽ നിന്ന് 33 ശതമാനം വർദ്ധനയോടെ 3,510 രൂപയിലെത്തി.
നാണയപ്പെരുപ്പം കണക്കിലെടുക്കാതെ ഗ്രാമീണ ഉപഭോഗം 2022-23 വർഷത്തിൽ 3,773 രൂപയിലും നഗര ഉപഭോഗം 6,459 രൂപയിലുമെത്തിയെന്ന് സർവേ വ്യക്തമാക്കുന്നു. ഗ്രാമീണ, നഗര മേഖലകൾ തമ്മിലുള്ള അന്തരം സാവധാനത്തിൽ കുറയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണം, ഇന്ധനം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവഴിക്കുന്ന തുകയാണ് ഗാർഹിക ഉപഭോഗത്തിൽ ഉൾപ്പെടുത്തുന്നത്.