മുംബൈ: കമ്പനിയുടെ ബയോസിമിലർ, ഇൻജക്‌റ്റബിൾ ബിസിനസ്സുകളുടെ ശേഷി വർദ്ധിപ്പിക്കാൻ ഏകദേശം 1,500 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്ത് ഡോ.റെഡ്ഡീസ് ലബോറട്ടറീസ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്ന് നിർമ്മാതാവ് നിലവിലുള്ള പ്ലാന്റുകളിലെ ശേഷി കൂട്ടുന്നതിനും ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൈസേഷൻ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി സിഎഫ്ഒ പരാഗ് അഗർവാൾ പറഞ്ഞു.
മുഴുവൻ വർഷത്തേക്കുള്ള കാപെക്‌സ് ഏകദേശം 1,500 കോടി രൂപയായിരിക്കുമെന്നും, ഈ കാപെക്‌സിന്റെ ഭൂരിഭാഗവും തങ്ങളുടെ ബയോസിമിലർ, ഇൻജക്‌റ്റബിൾ ബിസിനസ്സിനായിരിക്കുമെന്നും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പറഞ്ഞു. പുതിയതായി പ്രതിവർഷം 20-25 ഉൽപന്നങ്ങൾ പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.
കൂടാതെ യുഎസിനായി കമ്പനി വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങൾ, മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്ന് അഗർവാൾ പറഞ്ഞു. 2022-23 സെപ്റ്റംബർ പാദത്തിൽ 1,113 കോടി രൂപയുടെ നികുതിയാനന്തര ലാഭവും (PAT) 6,306 കോടി രൂപയുടെ വരുമാനവും ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റിപ്പോർട്ട് ചെയ്തു.
ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. കമ്പനി ഇന്ത്യയിലും വിദേശത്തുമായി വിപുലമായ ഫാർമസ്യൂട്ടിക്കൽ ഉല്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കമ്പനി മരുന്നുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, ക്രിട്ടിക്കൽ കെയർ ഉത്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു.