കൊച്ചി: ഇന്ത്യയുടെ ഡിജിറ്റൽ നാണയമായ ഇ-റുപ്പിയിലുള്ള ഇടപാടുകൾ ഗണ്യമായി കൂടുന്നു. ഡിസംബറിൽ ഇ-റുപ്പി ഉപയോഗിച്ചുള്ള പ്രതിദിന ഇടപാടുകൾ പത്ത് ലക്ഷം കവിഞ്ഞെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറയുന്നു.
വർഷാന്ത്യത്തിൽ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും വാണിജ്യ ബാങ്കുകളും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇ-റുപ്പിയായി വിതരണം ചെയ്തതാണ് പൊടുന്നനെ ഇടപാടുകളുടെ എണ്ണത്തിൽ കുതിപ്പുണ്ടാക്കിയത്.
2022 ഡിസംബറിലാണ് റിസർവ് ബാങ്ക് ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്ടിന് തുടക്കമിട്ടതെങ്കിലും കഴിഞ്ഞ ഒക്ടോബർ വരെ പ്രതിദിനം 25,000 ഇടപാടുകളാണുണ്ടായത്.
യു.പി.ഐ ഇടപാടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതാണ് ഇ-റുപ്പിയുടെ താത്പര്യം വർദ്ധിപ്പിക്കുന്നത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, എന്നിവയാണ് പ്രധാനമായും ഇ-റുപ്പിയുടെ പ്രചാരണത്തിൽ മുൻനിരയിലുള്ളത്.