
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച ‘സാമ്പത്തിക സര്‍വേ 2022-23’ ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയെ അംഗീകരിക്കുന്നു. എന്നാല്‍ സംരക്ഷണത്തിന് പകരം സമ്പാദ്യത്തിനാണ് ജനങ്ങള്‍ പോളിസികളെടുക്കുന്നതെന്ന് സര്‍വേ കണ്ടെത്തുന്നു. 2021-ല്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യാപനം 4.2 ശതമാനമായി ഉയര്‍ന്നു.
തൊട്ടുമുന്‍വര്‍ഷത്തിലും നിരക്ക് സമാനമാണ്. അതേസമയം ഇന്‍ഷൂറന്‍സ് വ്യാപനം 2000 ത്തില്‍ വെറും 2.7 ശതമാനം മാത്രമായിരുന്നു.ജിഡിപിയ്ക്ക് ആനുപാതികമായ ടെട്രാ പ്രീമിയം, ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള പ്രീമിയം എന്നീ മാനദണ്ഡങ്ങളുപയോഗിച്ചാണ് ഇന്‍ഷൂറന്‍സ് പ്രീമിയം അളക്കുന്നത്.
കാലാവധിയുടെ അവസാനത്തില്‍ പണം തിരികെ നല്‍കുന്ന പോളിസികളാണ് ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിയുന്നതെന്നും സര്‍വേ പറഞ്ഞു. എന്‍ഡോവ്മെന്റ്, മണി-ബാക്ക് പോളിസികള്‍, യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ (ULIP) എന്നിവയാണ് അവ.യൂലിപ് ഒരു മ്യൂച്വല്‍ ഫണ്ട് പോലെ പ്രവര്‍ത്തിക്കുന്നു.
ഇത് പരിരക്ഷയേക്കാള്‍ സമ്പാദ്യമായി പ്രവര്‍ത്തിക്കുന്നവയാണ്. അവബോധക്കുറവാണ് വില്‍പന ഇത്തരം പോളിസികളിലൊതുങ്ങുന്നതെന്നും സര്‍വേ വിശദീകരിച്ചു. കണ്ടെത്തലുകള്‍ കൂടുതല്‍ നികുതി ഇളവ് നല്‍കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചേക്കാം.
ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുമ്പോള്‍ നിലവില്‍ 1.5 ലക്ഷം രൂപ വരെ ആദായനികുതി കിഴിവ് ലഭ്യമാണ്. സെക്ഷന്‍ 80 സി പ്രകാരമാണ് ഇത്.