ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തിയെന്ന് റിപ്പോർട്ട്. നിയമത്തിന്റെ ലംഘനം പേടിഎം നടത്തിയിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തിയെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
ഈ മാസം ആദ്യം പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്ന സൂചകളും പുറത്തുവന്നിരുന്നു.
റിസർവ് ബാങ്കിൽ നിന്ന് ഉൾപ്പടെ കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേററ് തുടർ നടപടി സ്വീകരിക്കുവെന്നായിരുന്നു വാർത്തകൾ.
എന്നാൽ, വാർത്തകളോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ പേടിഎമ്മോ പ്രതികരിച്ചിരുന്നില്ല.
പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേർക്കരുത്.
പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെ ആർ.ബി.ഐ നിർദേശത്തിൽ പറയുന്നുണ്ട്.
ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടി സ്വീകരിച്ചത്.