
കൊച്ചി: വൈദ്യുതി ലോഡ് കൂടി ഇത്തവണയും ട്രാൻസ്ഫോർമറുകള്‍ കത്തുമെന്ന ആശങ്കയില്‍ കേരളം. ആകെയുള്ള 87,000 ട്രാൻസ്ഫോർമറുകളില്‍ പകുതിയില്‍ ഏറെ എണ്ണത്തിലും ലോഡ് ഇപ്പോള്‍ത്തന്നെ 60-70 ശതമാനത്തിനു മുകളില്‍.
മാർച്ചില്‍ത്തന്നെ ഇതെല്ലാം ഓവർലോഡിലേക്കു പോകും. കഴിഞ്ഞവർഷം 578 ട്രാൻസ്ഫോർമറുകള്‍ കേടാവുകയും 255 എണ്ണം മാറ്റുകയും ചെയ്തിരുന്നു. പ്രതിസന്ധി മുന്നില്‍ക്കണ്ട് 2024-2025-ല്‍ 1200 വിതരണ ട്രാൻസ്ഫോർമറുകള്‍ക്ക് ഓർഡർ നല്‍കിയതില്‍ ഇതുവരെ ലഭിച്ചത് 600 എണ്ണം.
ഈ വേനലില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലേക്കെത്തുമെന്നാണ് കരുതുന്നത്. രാത്രികാല വൈദ്യുതി ആവശ്യം ഇത്തവണ ആറായിരം മെഗാവാട്ട് തൊടും.
കഴിഞ്ഞവർഷം മേയ് രണ്ടിന് 5797 മെഗാവാട്ട് എത്തിയതാണ് ഇതുവരെയുള്ള റെക്കോഡ്. പ്രതിദിന ഉപഭോഗം മാർച്ച് ആദ്യംതന്നെ 10 കോടി യൂണിറ്റ് കടന്നു. ഇത് 12.5 കോടി യൂണിറ്റ് വരെ ഉയർന്നേക്കും. അങ്ങനെയെങ്കില്‍ ട്രാൻസ്ഫോർമറുകളുടെ ലോഡ് ഉയർന്ന് കത്തിപ്പോവുകയോ കേടാവുകയോ ചെയ്യും.
കഴിഞ്ഞവർഷം ഏറ്റവും കൂടുതല്‍ വിതരണ ട്രാൻസ്ഫോർമറുകള്‍ ഓവർലോഡ് ആയത് വടക്കൻ കേരളത്തിലാണ്, മുന്നൂറിലേറെ.
2025-2026-ലേക്കായി 1800 ട്രാൻസ്ഫോർമറുകള്‍ക്കുള്ള ടെൻഡർ നടപടി ഇതുവരെ പൂർത്തിയായിട്ടില്ല.
കേന്ദ്രപദ്ധതിയിലുള്‍പ്പെടുത്തി ട്രാൻസ്ഫോർമറുകള്‍ ടേണ്‍ കീ വ്യവസ്ഥയില്‍ വാങ്ങുന്നതിന് നടപടിയെടുത്തെങ്കിലും ഇതുവരെ ലഭിച്ച് തുടങ്ങിയിട്ടില്ല. റിപ്പയർ ചെയ്യാവുന്ന ആയിരം ട്രാൻസ്ഫോർമറുകളുണ്ട്.