
തിരുവനന്തപുരം: വൈദ്യുതിക്ക് മൂന്നുമാസം 16 പൈസകൂടി സർച്ചാർജ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി.
ഈ വർഷം ജനുവരി മുതൽ മാർച്ചുവരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വർധന കാരണം വൈദ്യുതി വാങ്ങാൻ 94 കോടി അധികം വേണ്ടിവന്നുവെന്നാണ് ബോർഡ് അറിയിച്ചത്. ഇത് ഈടാക്കാൻ യൂണിറ്റിന് 16 പൈസ അധികം ചുമത്തേണ്ടിവരും.
2022 ഒക്ടോബർ മുതൽ ഡിസംബർവരെ അധികം ചെലവായ തുക ഈടാക്കാൻ യൂണിറ്റിന് 30 പൈസ അധികം ചുമത്തണമെന്നാവശ്യപ്പെട്ട് ബോർഡ് നൽകിയ അപേക്ഷ കമ്മിഷന്റെ പരിഗണനയിലാണ്.
ഇതിൽ തെളിവെടുപ്പ് പൂർത്തിയായി. ജൂൺ ഒന്നുമുതൽ തീരുമാനം അനുസരിച്ചുള്ള തുക ഈടാക്കും. തുക എത്ര അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിഷനാണ്.
ഇപ്പോൾ യൂണിറ്റിന് ഒമ്പത് പൈസ സർച്ചാർജ് ഈടാക്കുന്നുണ്ട്. ഇത് ഈ മാസം അവസാനിക്കും. പുതിയ അപേക്ഷയിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തും.
ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് സർച്ചാർജ് ഈടാക്കുന്നത്. ഇത് മാസംതോറുമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കേരളവും ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
കരട് ചട്ടങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം കേൾക്കാനുള്ള തെളിവെടുപ്പ് 24-നാണ്.