
തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് തുടരും. ഒക്ടോബറിലേക്ക് 10 പൈസ സർചാർജ് ഏർപ്പെടുത്തി വൈദ്യുതി ബോർഡ് തിങ്കാളാഴ്ച വിജ്ഞാപനമിറക്കി.
റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച യൂണിറ്റിന് ഒമ്പത് പൈസ ഒക്ടോബറിലും തുടരും. ഇതുരണ്ടും ചേർത്താണ് 19 പൈസ നൽകേണ്ടിവരുന്നത്.
ഓഗസ്റ്റിൽ വൈദ്യുതിവാങ്ങാൻ വേണ്ടിവന്ന അധികച്ചെലവാണ് ഒക്ടോബറിൽ ബോർഡ് ഈടാക്കുന്നത്. 69.82 കോടിയാണ് ഓഗസ്റ്റിലെ അധികച്ചെലവ്. ഇതനുസരിച്ച് യൂണിറ്റിന് 37 പൈസ ഈടാക്കണം.
എന്നാൽ മാസം പരമാവധി 10 പൈസയേ പാടുള്ളൂവെന്ന് റെഗുലേറ്ററി കമ്മിഷന്റെ നിയന്ത്രണമുണ്ട്. അതിനാലാണ് സർചാർജ് 10 പൈസയിൽ നിർത്തിയത്.
ശേഷിക്കുന്ന 27 പൈസ ഓഗസ്റ്റിലെ കുടിശ്ശികയായി കിടക്കും. ഇങ്ങനെ പല മാസങ്ങളിലെ കുടിശ്ശിക ഈടാക്കാൻ പിന്നീട് ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിക്കും.
മഴകുറഞ്ഞതും വിലകുറഞ്ഞ ദീർഘകാല കരാറുകൾ റദ്ദാക്കിയതും കാരണം സെപ്റ്റംബറിലും ബോർഡിന് വൻതോതിൽ അധികച്ചെലവ് ഉണ്ടായിട്ടുണ്ട്. അതിനാൽ നവംബറിലും 10 പൈസ ചുമത്താനാണ് സാധ്യത.
കമ്മിഷൻ നേരത്തേ അനുവദിച്ച ഒമ്പത് പൈസ സർചാർജ് ഒക്ടോബറിനുശേഷം പുനഃപരിശോധിക്കും. എന്നാൽ, വൈദ്യുതി വാങ്ങാനുള്ള ചെലവ് കൂടിക്കൂടി വരുന്നതിനാൽ കമ്മിഷൻ ഇത് ഒഴിവാക്കാൻ ഇടയില്ല. അതിനാൽ 19 പൈസ സർചാർജ് ഇനിയും മാസങ്ങളോളം തുടരാനാണ് സാധ്യത.
വൈദ്യുതിനിരക്ക് വർധന ഈ മാസം അവസാന ആഴ്ച റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കാനിരുന്നതാണ്.
എന്നാൽ, വിലകുറഞ്ഞ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാരും കെ.എസ്.ഇ.ബി.യുമായി കമ്മിഷന് അഭിപ്രായവ്യത്യാസമുണ്ട്.
അതിനാൽ, നിരക്കുവർധന തീരുമാനിക്കുന്നത് വൈകിയേക്കും.