
ന്യൂഡൽഹി: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ഈ മാസാവസാനം ചേരുന്ന ഉന്നതതല യോഗത്തില്‍ സാറ്റലൈറ്റ് വഴിയുള്ള ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷനുള്ള (ജിഎംപിസിഎസ്) സര്‍വീസ് ലൈസന്‍സിനുള്ള സ്റ്റാര്‍ലിങ്കിന്റെ നിര്‍ദ്ദേശം യോഗത്തില്‍ പരിഗണിക്കുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഏകദേശം ഒരു വര്‍ഷത്തോളമായി ആഭ്യന്തര മന്ത്രാലയം സ്റ്റാര്‍ലിങ്കിന് സേവനം ആരംഭിക്കാനുള്ള അനുമതി തടഞ്ഞു വച്ചിരിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ ജിഎംപിസിഎസ് ലൈസന്‍സ് റിലയന്‍സ് ജിയോ, സുനില്‍ മിട്ടലിന്റെ വണ്‍ വെബ് എന്നിവര്‍ക്കുണ്ട്.
സ്റ്റാര്‍ലിങ്കിനു ജിഎംപിസിഎസ് ലൈസന്‍സ് ലഭിച്ചു കഴിഞ്ഞാലും പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ പിന്നെയും കടമ്പകള്‍ ബാക്കിയുണ്ട്. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നും ബഹിരാകാശ വകുപ്പില്‍ നിന്നും അനുമതി നേടണം.
ടെലികോം മന്ത്രാലയത്തില്‍ നിന്നും ജിഎംപിസിഎസ് ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പ് 2021-ല്‍ തന്നെ സ്റ്റാര്‍ലിങ്ക് സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്‍കൂറായി പണം ഈടാക്കി.
ഓരോ വ്യക്തിയില്‍ നിന്നും 99 ഡോളര്‍ വീതമാണ് ഈടാക്കിയത്. ഏകദേശം 5000-ത്തോളം പേരില്‍ നിന്നാണ് വരിസംഖ്യ വാങ്ങിയത്. ഇത് മടക്കി നല്‍കണമെന്നു ടെലികോം മന്ത്രാലയം ഉത്തരവിടുകയും ചെയ്തു.