
തിരുവനന്തപുരം: ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലായ് 23ന് അവതരിപ്പിക്കുന്ന കേന്ദ്രബഡ്ജറ്റിൽ സേവന നികുതി കുടിശികകളും തർക്കങ്ങളും പരിഹരിക്കാൻ ആംനസ്റ്റി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വൻകിട വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾ.
2017ൽ സേവന നികുതി നിറുത്തലാക്കി ജി.എസ്.ടിയിലേക്ക് മാറിയതിനു ശേഷമുള്ള തർക്കങ്ങളും കുടിശികകളും തീർപ്പാക്കാതെ കിടന്ന് പിഴയും പലിശയുമായി വൻതുകയായി വർദ്ധിച്ചതാണ് സ്ഥാപനങ്ങൾക്ക് തലവേദനയാകുന്നത്.
ഇതിൽ നിന്ന് പുറത്തുവരണമെങ്കിൽ ആംനസ്റ്റി പ്രഖ്യാപിക്കണം.കേന്ദ്ര നികുതിയായതിനാൽ കേന്ദ്ര ബഡ്ജറ്റിലാണ് ആംനസ്റ്റി പ്രഖ്യാപിക്കേണ്ടത്. 2017ൽ സേവന നികുതി ഇല്ലാതായതിന് ശേഷം ഇതുവരെ ആംനസ്റ്റിയുണ്ടായിട്ടില്ല.
ജി.എസ്.ടി വരുന്നതിന് മുമ്പുള്ള വാറ്റ് നികുതി കുടിശിക തീർപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി തവണ ആംനസ്റ്റി പ്രഖ്യാപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുന്നത് പാഴ് ചെലവാണെന്നാണ് സംസ്ഥാന നിലപാട്.
അര ലക്ഷം രൂപ വരെയുള്ള കുടിശികകൾ സംസ്ഥാനം എഴുതിതള്ളി.എന്നാൽ സേവന നികുതിയിൽ അത്തരം ഉദാരസമീപനമല്ല കേന്ദ്രത്തിനുള്ളത്. ഇത്തവണയെങ്കിലും അതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളവ സേവന നികുതിയുടെ പരിധിയിലാണ്.