
മുംബൈ: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ ആദ്യദിവസം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ചെറുകിട നിക്ഷേപകരിൽ നിന്നും സ്ഥാപനേതര നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
57-60 രൂപ പ്രൈസ് ബാന്‍ഡില്‍ ഓഫര്‍ ചെയ്ത 5,77,28,408 ഓഹരികളുടെ സ്ഥാനത്ത് 100,648,500 ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചതെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൊത്തത്തില്‍ ഇഷ്യൂവിന്റെ 1.74 മടങ്ങ് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. 2.44 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകരുടെ വിഭാഗത്തില്‍ 1.97 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.
നവംബര്‍ ഏഴു വരെയാണ് ഐപിഒ കാലാവധി. ഇഷ്യു ആരംഭിക്കുന്നതിനു മുന്നോടിയായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 135.15 കോടി രൂപ സമാഹരിച്ചിരുന്നു.
നവംബര്‍ 16ന് ഇസാഫ് ബാങ്ക് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, അന്നുമുതല്‍ ഓഹരി വിപണിയില്‍ ഇസാഫിന്റെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം ഗ്രേ മാർക്കറ്റിൽ 22 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.