
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയിൽ പ്രോസ്പെക്ടസ് സമർപ്പിച്ചു. ഓഹരി വിപണി വഴി 629.04 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 486.74 കോടി രൂപ വരെ പുതിയ ഇഷ്യൂവും 142.30 കോടി രൂപ വരെ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴിയുള്ള ഓഹരി കൈമാറ്റവുമാണ്.
ഇസാഫ് ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ്, പിഎൻബി മെറ്റ്ലൈഫ് ഇന്ത്യ ഇൻഷുറൻസ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികളുടെ പക്കലുള്ള 119.26 കോടി രൂപയുടെ ഓഹരികളും ഒഎഫ്എസ് വിൽപ്പനയിൽ ഉൾപ്പെടും.
ഭാവി മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടിയർ-1 മൂലധനം മെച്ചപ്പെടുത്തുകയാണ് പുതിയ ഓഹരി വിൽപ്പനയിലൂടെ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്.
വിൽപ്പനയ്ക്കുള്ള ആകെ ഓഹരികളുടെ 50 ശതമാനം വരെ യോഗ്യരായ ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്കും, 15 ശതമാനം വരെ നോൺ-ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്കും 35 ശതമാനം വരെ വ്യക്തിഗത നിക്ഷേപകർക്കും ലഭ്യമായിരിക്കും.
ഐപിഒയ്ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഇസാഫ് ബാങ്ക് ലീഡ് ബാങ്കർമാരുടമായി കൂടിയാലോചനകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 97.33 കോടി രൂപയുടെ ഇക്വിറ്റി ഓഹരികൾ പ്രീ-ഐപിഒ പ്ലേസ്മെന്റ് വഴി ഇഷ്യൂ ചെയ്തേക്കാം.
അങ്ങനെയാണെങ്കിൽ ഇഷ്യൂ വലിപ്പം കുറയ്ക്കും. 2021ൽ ഇസാഫ് ബാങ്ക് ഐപിഒക്ക് അനുമതി തേടിയിരുന്നു.
21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഗ്രാമീണ, അർധ നഗര മേഖലകളിൽ 700 ബാങ്കിങ് ഔട്ട്ലെറ്റുകളും 743 ഉപഭോക്തൃ സേവന കേന്ദ്രങ്ങളും, 20 ബിസിനസ് കറസ്പോണ്ടന്റ്സും, 2023 ബാങ്ക് ഏജന്റുമാരും, 481 ബിസിനസ് ഫെസിലിറ്റേറ്റർമാരും 528 എടിഎമ്മുകളും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനുണ്ട്.