യൂറോപ്പിലേക്കുള്ള യാത്രകൾക്ക് ഇനിമുതൽ ചിലവേറും. ഷെങ്കൻ വിസയുടെ ഫീസിൽ യൂറോപ്യൻ യൂണിയൻ ഏപ്പെടുത്തിയ വര്ധനവ് ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു.
12 ശതമാനമാണ് ഫീസ് വര്ധിപ്പിച്ചിരിക്കുന്നത്. 90 യൂറോ (8,141 രൂപ) ആണ് ഷെങ്കൻ വിസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു.
ആറുവയസ് മുതൽ 12 വരെയുള്ള കുട്ടികളുടെ ഫീ 40 യൂറോയിൽ നിന്ന് 45 യൂറോയിലേക്കും വര്ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്ധനവിന്റെ കാര്യത്തില് അംഗരാജ്യങ്ങള്ക്കിടയിൽ പൂര്ണ യോജിപ്പില്ലെന്ന വാര്ത്തകളും പുറത്തുവന്നിരുന്നു.
2020 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് ഫീസ് വര്ധിപ്പിച്ചത്. സാധാരണഗതിയിൽ മൂന്ന് വര്ഷം കൂടുമ്പോഴാണ് യൂറോപ്യന് കമ്മിഷന് ഷെങ്കന് വിസയുടെ ഫീസ് വര്ധിപ്പിക്കുന്നത്.
കഴിഞ്ഞ വര്ഷത്തെ ഫീസ് വര്ധനവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നീട്ടിവെക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിതച്ചെലവുകള് എന്നിവ അടിസ്ഥാനമാക്കിയാണ് ഫീസില് മാറ്റം വരുത്താറുള്ളത്.
ഫീസ് വര്ധനവുമായി ബന്ധപ്പെട്ട് യൂണിയന് പൊതുജനാഭിപ്രായം തേടിയിരുന്നു. ഫെബ്രുവരി 2 മുതല് മാര്ച്ച് ഒന്ന് വരെയായിരുന്നു അംഗരാജ്യങ്ങളിലുള്ളവര്ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം.
അഭിപ്രായം രേഖപ്പെടുത്തിയ പലരും ഫീസ് വര്ധനവിലുള്ള എതിര്പ്പ് അറിയിച്ചതായാണ് വിവരം. വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്കുന്ന രാജ്യങ്ങള്ക്കാണ് ഫീസ് വര്ധവില് വലിയ എതിര്പ്പുള്ളത്. വിസ ഫീസ് വര്ധിപ്പിക്കുന്നത് വിനോദസഞ്ചാരികളെ യൂറോപ്പില് നിന്ന് അകറ്റുമെന്നാണ് ഇവരുടെ ആശങ്ക.
ഇതിനിടയില് ഇന്ത്യക്കാര്ക്കായി അഞ്ച് വര്ഷം വരെ കാലാവധിയുള്ള മള്ട്ടിപ്പിള് എന്ട്രി ഷെങ്കന് വിസകളും ആരംഭിച്ചിരുന്നു. ഇന്ത്യയും യൂറോപ്യന് യൂണിയനും തമ്മില് കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള് പ്രകാരമാണ് വിസ നിയമങ്ങളില് ഇളവ് വരുത്തിയത്.
ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള് നടത്തുന്ന ഇന്ത്യക്കാര്ക്ക് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
9,66,687 പേരാണ് കഴിഞ്ഞ വര്ഷം ഇന്ത്യയില് നിന്ന് ഷെങ്കന് വിസയ്ക്കായി അപേക്ഷിച്ചത്. 1985ലാണ് യൂറോപ്പില് സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള് ഷെങ്കന് ഉടമ്പടിയില് ഒപ്പുവെച്ചത്.
പിന്നീട് കൂടുതല് രാജ്യങ്ങള് ഈ ഗ്രൂപ്പില് അംഗമായി. ഈ വര്ഷമെത്തിയ ബള്ഗേറിയയും റൊമാനിയയും ഉള്പ്പടെ 29 അംഗരാജ്യങ്ങളാണ് ഇതിലുള്ളത്.
അതിര്ത്തികളെന്ന കടമ്പകളില്ലാതെ പാസ്പോര്ട്ട് രഹിതമായി യൂറോപ്യന് യൂണിയനിലെ രാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന് വിസയുടെ പ്രത്യേകത.