
കൊച്ചി: പത്ത് വർഷത്തിനിടെ, പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇന്ത്യ റെമിറ്റൻസ് സർവേ’യിലാണ് പുതിയ കണ്ടെത്തല്‍.
2010-11 കാലത്ത് ഇന്ത്യയുടെ പ്രവാസ വരുമാനം 4.4 ലക്ഷം കോടി (5560 കോടി ഡോളർ) രൂപ ആയിരുന്നു. ഇത് 2023-24ല്‍ 9.94 ലക്ഷം കോടിയായി (11,890 കോടി ഡോളർ) വർധിച്ചു.
അതേസമയം, ഇക്കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞതായും സർവേ ഫലം വ്യക്തമാക്കുന്നു. വിദേശ പണം കൂടുതലെത്തുന്നത് മഹാരാഷ്ട്രയിലേക്കാണ്; തൊട്ടുപിന്നില്‍ കേരളമുണ്ട്.
മൊത്തം പ്രവാസ വരുമാനത്തില്‍ 27.7 ശതമാനവും യു.എസില്‍നിന്നാണ്. 19.2 ശതമാനവുമായി യു.എ.ഇ ആണ് രണ്ടാമത്. 10.8 ശതമാനവുമായി ബ്രിട്ടൻ മൂന്നാമതും സൗദി (6.7 ശതമാനം) നാലാമതുമാണ്.
ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന കാനഡയില്‍നിന്നുള്ള വരുമാനം മൊത്തം പണത്തിന്റെ 3.8 ശതമാനം മാത്രം.
2016-17 കാലത്ത് യു.എ.ഇയില്‍നിന്നുള്ള വരുമാനം 26.9 ശതമാനമായിരുന്നത് ഇപ്പോള്‍ 19ലേക്ക് ഇടിഞ്ഞു; ഇതേ കാലയളവില്‍ സൗദിയുടേത് 11.6 ശതമാനത്തില്‍നിന്ന് 6.7ലേക്ക് ചുരുങ്ങി. കുവൈത്തില്‍നിന്നുള്ള വരുമാനവും പകുതിയായി.
കോവിഡാനന്തരം ഗള്‍ഫ് കുടിയേറ്റം കുറഞ്ഞതും യൂറോപ്യൻ കുടിയേറ്റം വർധിച്ചതുമാണ് ഈ മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.