തിരുവനന്തപുരം: സോഫ്റ്റ്വെയർ പ്രൊഡക്റ്റ് എന്‍ജിനിയറിങ് സേവന കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസ് ആഗോള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
യുഎസ്, ഓസ്‌ട്രേലിയ/ന്യൂസിലൻഡ്, യുകെ, യൂറോപ്പിലെ പ്രധാന രാജ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന നിലവിലെ വിപണികളിലും ജപ്പാന്‍, നോര്‍ഡിക്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കും.
അടുത്ത 12 മാസത്തിനുള്ളില്‍ ആഗോള വികസനത്തിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രാദേശിക സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വിപണികളിലേക്ക് സാങ്കേതിക വിദഗ്ധരെയും സീനിയര്‍ സെയില്‍സ്, ഡൊമെയിന്‍ വിദഗ്ധരെയും നിയമിക്കുന്നുണ്ട്.
എക്‌സ്പീരിയന്‍ ജപ്പാനിലെ പ്രവര്‍ത്തനം ജൂണില്‍ ആരംഭിക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നേടിയിട്ടുള്ള സാങ്കേതിക ശേഷിയും പ്രൊഡക്റ്റ് എന്‍ജിനീയറിംഗ് പരിചയവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്.
കൂടാതെ ഓട്ടോമോട്ടീവ്, എംബെഡഡ് സംവിധാനങ്ങള്‍ തുടങ്ങിയ എന്‍ജിനീയറിങ് വളര്‍ച്ചയ്ക്കായി ശേഷി വര്‍ധിപ്പിക്കുന്നതിനും കമ്പനി നിക്ഷേപം നടത്തും.
വികസനത്തിന്റെ ഭാഗമായി ഓണ്‍സൈറ്റ് നിയമനങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. യുഎസ്, ഓസ്‌ട്രേലിയ/ന്യൂസിലാൻഡ് ഓഫീസുകള്‍ക്കായി പ്രാദേശിക എന്‍ജിനീയര്‍മാരെ നിയമിക്കല്‍ ആരംഭിച്ചു കഴിഞ്ഞു.
ഇത് ഇന്ത്യന്‍ കമ്പനികൾ യുഎസിലെ നിക്ഷേപം വർധിപ്പിക്കുന്നതിലും പ്രാദേശിക മാര്‍ക്കറ്റില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും സംഭാവന ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഡെലിവറി ശേഷി വര്‍ധിപ്പിക്കാനും എക്‌സ്പീരിയന്‍ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. 2025-26 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി 3000 ലെത്തിക്കാനായി 1500 ഐടി പ്രൊഫഷണലുകളെ കൂടി ചേര്‍ക്കാന്‍ എക്‌സ്പീരിയന്‍ ആലോചിക്കുന്നു.
ഇതില്‍ 600 നിയമനങ്ങള്‍ പുതുമുഖങ്ങള്‍ക്കായിരിക്കും. ഇവർക്ക് പരിശീലനം നല്‍കി കമ്പനിയുടെ കേന്ദ്രമായ കേരളത്തില്‍ വിന്യസിക്കും.
ആഗോള തലത്തില്‍ പ്രൊഡക്റ്റ് എന്‍ജിനീയറിങ്ങിനായുള്ള ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് അനുസരിച്ച് കമ്പനിയുടെ മൂന്ന് ഡെലിവറി കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയില്‍ ലഭ്യമായിട്ടുള്ള ഐടി പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിനും കമ്പനിക്ക് പദ്ധതികളുണ്ട്.
ആഗോള മാന്ദ്യത്തിനിടയിലും സുസ്ഥിരമായ വളര്‍ച്ചയും വിപണി വ്യാപനവും വഴി എക്‌സ്പീരിയന്റെ ബിസിനസ് മോഡൽ കരുത്തുറ്റതായെന്ന് എക്‌സ്പീരിയന്‍ ടെക്‌നോളജീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.