ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഫെയിം II (ഫാസ്റ്റർ അഡോപ്ഷൻ ഒഫ് മാനുഫാക്ചറിംഗ് ഒഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതി നീട്ടുന്ന കാര്യം പരിഗണനയിൽ.
2024 സാമ്പത്തിക വർഷം മാർച്ച് വരെയാണ് ഫെയിം II പദ്ധതിയുടെ കാലാവധി. എന്നാൽ ഇത് നീട്ടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹനീഫ് ഖുറേഷി പറഞ്ഞു. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകാൻ സാധ്യത തെളിഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ ഒന്നുമുതൽ ഫെയിം II പദ്ധതിയിലൂടെ നൽകുന്ന സബ്‍സിഡി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻസെന്റീവിന്റെ പരിധി വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയുടെ 15 ശതമാനം അല്ലെങ്കിൽ ബാറ്ററി കിലോവാട്ട് അവറിന് 10,000 രൂപ (ഇതിൽ കുറവുള്ളത്) യാക്കി കുറയ്ക്കുകയായിരുന്നു.
നേരത്തെ എക്സ്ഷോറൂം വിലയുടെ 40 ശതമാനമോ അല്ലെങ്കിൽ ബാറ്ററി കലോവാട്ട് അവറിന് 15,000 രൂപയോ (ഇതിൽ കുറവുള്ളത്) സബ്സിഡി നല്കിയിരുന്നു. സബ്സിഡി കുറച്ചതോടെ ഇ.വി ഇരുചക്രവാഹനങ്ങളുടെ ജൂണിലെ വില്പന കുത്തനെ കുറഞ്ഞിരുന്നു.
ഫെയിം II
അഞ്ച് വർഷത്തെ കാലാവധിയാണ് ഫെയിം II പദ്ധതിക്ക് ഉണ്ടായിരുന്നത്. 10,000 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കിയിരുന്നത്.
ഇലക്ട്രിക് വാഹനങ്ങളെയും ഹൈബ്രിഡ് വാഹനങ്ങളെയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള ഫെയിം പദ്ധതി 2019 ഏപ്രിൽ 1നാണ് ആരംഭിച്ചത്.
ആദ്യം മൂന്ന് വർഷത്തേക്ക് പ്രഖ്യാപിച്ച പദ്ധതി പിന്നീട് 2024 മാർച്ച് 31 വരെ രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.