
പുതുവർഷത്തിൽ വിലക്കയറ്റത്തോടെ കുരുമുളക് വ്യാപാരത്തിന് തുടക്കമാകുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് കുരുമുളക് വിളവെടുപ്പ് ആദ്യം തുടങ്ങുക.
ജനുവരി തുടക്കത്തിൽത്തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പകൽ താപനില പതിവിലും മൂന്ന് ഡിഗ്രി സെൽഷ്യസ് ഉയർന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്‌ജന സ്‌റ്റോക്കിസ്‌റ്റുകളുടെ ഗോഡൗണുകളിലും നാടൻ മുളക് കാര്യമായില്ല.
അതുകൊണ്ടുതന്നെ പുതിയ മുളക് വിളവെടുക്കുന്നതിനായി കാത്തിരിക്കുകയാണ് അവരും. മുൻ വർഷം ഉൽപാദനം കുറഞ്ഞതിനാൽ വില 650 രൂപക്ക് മുകളിൽ കയറിയ ഘട്ടത്തിൽ വലിയ പങ്ക് കർഷകരും ചരക്ക് വിറ്റതിനാൽ ഉൽപാദന മേഖലയിലും സ്‌റ്റോക്ക് കുറവാണ്.
ക്രിസ്‌മസ്-പുതുവർഷ ആഘോഷങ്ങൾക്കായി രംഗം വിട്ട അമേരിക്കൻ,യൂറോപ്യൻ വാങ്ങലുകാർ ഈ വാരം തിരിച്ചെത്തുന്നതോടെ വിപണി സജീവമാകും. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7850 ഡോളറാണ്. കൊച്ചിയിൽ ഗാർബിർഡ് കുരുമുളകിന് 65,700 രൂപയാണ്.
ആഗോള കൊക്കോ വിലയിൽ വലിയ തോതിൽ മാറ്റം വന്നു. ലഭ്യത കുറയുമെന്ന വിലയിരുത്തലുകൾക്കിടയിൽ കയറ്റുമതി രാജ്യമായ എൈവറികോസ്‌റ്റിൽ നിന്നും ഒരു മാസ കാലയളവിൽ ഷിപ്പ്‌മെൻറുകൾ ഉയർന്ന വിവരം കൊക്കോ വിലയിൽ മാറ്റം വരുന്നതിന് ഇടയാക്കി.
തുടക്കത്തിൽ ടണ്ണിന് 11,971 ഡോളറിൽ നീങ്ങിയ ന്യൂയോർക് വിപണിയിൽ പിന്നീട് നിരക്ക് 9850 ഡോളറിലേക്ക് ഇടിഞ്ഞു. പുതവത്സര ആഘോഷങ്ങൾക്ക് ശേഷം ഉൽപന്ന വില ടണ്ണിന് 11,728 ഡോളറിലേക്ക് തിരിച്ചുവന്നു.
കേരളത്തിൽ കൊക്കോ വില കിലോ 740-760 രൂപയിലാണ് നിൽക്കുന്നത്.