
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) പ്രവേശനവും പാർക്കിംഗും ഡിസംബർ ഒന്ന് മുതൽ ഡിജിറ്റലാകും.
വിമാനത്താവളത്തിലേക്ക് വാഹനങ്ങൾക്ക് കടക്കാനും പുറത്തിറങ്ങാനുമുള്ള സമയം എട്ടു സെക്കന്റായി കുറയ്ക്കുന്നതിനായി ഫാസ്ടാഗ് സംവിധാനമാണ് ഏർപ്പെടുത്തുന്നത്. നിലവിൽ രണ്ട് മിനിട്ടാണ് വേണ്ടത്.
തടസങ്ങളില്ലാത്ത പാർക്കിംഗ് പ്രക്രിയ ഉറപ്പാക്കുന്ന ‘സ്മാർട്ട് പാർക്കിംഗ്’ സംവിധാനത്തിൽ നാവിഗേഷൻ സൗകര്യങ്ങളും പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും.
ഡിസംബർ ഒന്ന് മുതൽ ടാക്‌സികൾക്ക് ചെറിയ ഫീസ് നൽകി വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാം. അതോടൊപ്പം എല്ലാ ടാക്‌സികൾക്കും പ്രവേശന ഫീസ് ഈടാക്കും. 2800 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
കാര്യക്ഷമത ഉറപ്പാക്കാൻ പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം (പി.എം.എസ്), കവാടങ്ങളിലും കാർ പോർട്ടിനുള്ളിലും സുഗമമായ സഞ്ചാരവും പാർക്കിങ്ങും ഉറപ്പാക്കുന്ന പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം (പി.ജി.എസ്), ഓരോ പാർക്കിംഗ് ഇടത്തിലെയും സ്ഥലലഭ്യത നസിലാക്കാക്കി പാർക്കിംഗ് എളുപ്പമാക്കുന്ന പാർക്കിംഗ് സ്ലോട്ട് കൗണ്ടിംഗ് സിസ്റ്റം, ദേശീയപാതകളിലെ ടോൾ ഗേറ്റുകളിലേതു പോലെ പണമിടപാടുകൾ സാധ്യമാക്കുന്ന ഫാസ്റ്റാഗ് കൗണ്ടറുകൾ, ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എ.എൻ.പി.ആർ), ഓട്ടോമാറ്റിക് നമ്പർ തിരിച്ചറിയൽ ക്യാമറകൾ എന്നിവയെല്ലാം പുതിയ സംവിധാനത്തിന്റെ സവിശേഷതകളാണ്.
ഓട്ടോമാറ്റിക് ‘പേഓൺഫൂട്ട് സ്റ്റേഷനു’കളിലൂടെ യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സ്വയം അടക്കാം. സിയാൽ മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാനുമാകും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ താത്കാലികമായി കടത്തി വിടാൻ വേണ്ട സൗകര്യങ്ങളുമുണ്ട്.
യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘ഫാസ്റ്റാഗ്‌സ്മാർട്ട് പാർക്കിംഗ്’ സംവിധാനം നടപ്പിലാക്കുന്നതെന്ന് സിയാൽ അധികൃതർ അറിയിച്ചു.