
ന്യൂഡല്‍ഹി: കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവൊന്നുമില്ല.
പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നതിന്റെ പ്രതിഫലനം ഇവിടെയും ഉണ്ടാവും എന്ന് വിശ്വസിച്ചവർക്ക് നിരാശയാണ് ഫലം. അതേസമയം വില കുറയാത്തതിന്റെ കാരണം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
അമേരിക്കയിൽ ബാങ്കുകൾ തകർന്നതിന് പിന്നാലെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന ആശങ്കയെ തുടർന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ, ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 16 ഡോളറിലധികമാണ് കുറഞ്ഞത്.
നഷ്ടം നികത്താൻ പറ്റിയ സമയം
പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ തങ്ങൾക്ക് ഇപ്പോൾ കുറഞ്ഞ വിലയക്ക് എണ്ണ ലഭിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും, ഭീമമായ നഷ്ടം നികത്തണമെന്നതിനാലാണ് വിലകുറയ്ക്കാത്തത് എന്ന തൊടുന്യായമാണ് പറയുന്നത്.
യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചപ്പോൾ ആഗോള തലത്തിൽ എണ്ണവില ഉയർന്നിരുന്നു. എന്നാൽ അക്കാലത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ നിലനിർത്തിയതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്.
അതിനാൽ ഇപ്പോഴുള്ള വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നതിനുപകരം നഷ്ടം നികത്താനായി ആ തുക ഉപയോഗിക്കാനാണ് തീരുമാനം.