
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികള് നടപ്പാക്കുന്നതിന് കേന്ദ്രത്തില് നിന്നുള്ള വിഹിതം കുറഞ്ഞതോടെ കേരളത്തിന് വന് തോതില് അധികബാധ്യത.
ഈവര്ഷം മാത്രം കേന്ദ്രപദ്ധതികള്ക്കായി അധികമായി കണ്ടെത്തേണ്ടത് 4857 കോടി രൂപയാണെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്ട്ട് നല്കി. കേരളം ഇപ്പോള് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന് ഇതാണെന്നും സര്ക്കാര് വിലയിരുത്തി.
മുമ്പ് കേന്ദ്രം 80 മുതല് 85 ശതമാനം വിഹിതം നല്കുമായിരുന്നു. സംസ്ഥാനം ചെലവിടേണ്ടിയിരുന്നത് 15-20 ശതമാനവും. 2015 മുതല് ഇതില് മാറ്റം വരുത്തിത്തുടങ്ങി. ഭൂരിഭാഗം പദ്ധതികളിലും കേന്ദ്രവിഹിതം 60 ശതമാനമായി. സംസ്ഥാനം 40 ശതമാനം കണ്ടെത്തേണ്ട സ്ഥിതി.
കേരളം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നയംമാറ്റം കാരണമുണ്ടായ അധികബാധ്യത കണ്ടെത്താന് സമിതി രൂപവത്കരിച്ചത്.
കഴിഞ്ഞയാഴ്ച യോഗം ചേര്ന്ന് കണക്കുകള് വിലയിരുത്തി. കിട്ടേണ്ട തുക വേഗം നേടിയെടുക്കാനുള്ള ശ്രമങ്ങള് നടത്താന് വകുപ്പുകള്ക്ക് നിര്ദേശം നല്കി.
കേന്ദ്രവിഹിതം കുറഞ്ഞതുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിനാണ് കൂടുതല് അധിക ബാധ്യതയുണ്ടായത്- 1713 കോടി.
പണം ഇല്ലാത്തതിനാല് അഞ്ച് വകുപ്പുകളിലായി 280 കോടിയുടെ പദ്ധതികള് മുടങ്ങി.
വിദ്യാഭ്യാസം………1713
വനിതാ-ശിശു വികസനം…..1173
തദ്ദേശഭരണം…….1105
കൃഷി……………………624
മത്സ്യബന്ധനം……….57
24 വകുപ്പുകളിലായി 10,689.17 കോടിയുടെ പദ്ധതികളാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. വിവിധ പദ്ധതികളിലായി 644 കോടി കേന്ദ്രത്തില് നിന്ന് ഇനിയും കിട്ടാനുണ്ടെന്ന് വകുപ്പുകള് അറിയിച്ചു.