ന്യൂഡൽഹി: ഇന്ത്യയുടെ ഇടക്കാല വളർച്ചാറേറ്റിംഗ് ഉയർത്തി അമേരിക്കൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച്. 6.2 ശതമാനമാണു പുതുക്കിയ വളർച്ചാനിഗമനം.
മുൻനിഗമനമായ 5.5 ശതമാനത്തിൽനിന്ന് 70 ബേസിസ് പോയിന്‍റുകളുടെ വർധന വരുത്തിയാണു ഫിച്ച് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യക്കു പുറമേ മെക്സിക്കോയാണു വളർച്ചാറേറ്റിംഗ് ഉയർന്ന മറ്റൊരു രാജ്യം. മെക്സിക്കോയുടെ വളർച്ചാനിരക്ക് 1.4 ശതമാനത്തിൽനിന്നു രണ്ടു ശതമാനത്തിലേക്ക് ഉയർന്നു. തൊഴിൽ-മൂലധന അനുപാതം സംബന്ധിച്ച മെച്ചപ്പെട്ട വീക്ഷണമാണ് ഈ സന്പദ്‌വ്യവസ്ഥകളുടെ റേറ്റിംഗ് ഉയർത്തിയതിന്‍റെ പ്രധാന കാരണമായി ഫിച്ച് പറയുന്നത്.
അതേസമയം ചൈനയുടെ പ്രതീക്ഷിത വളർച്ചാനിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. മുമ്പ് പ്രതീക്ഷിച്ച 5.3 ശതമാനത്തിൽനിന്ന് 4.6 ശതമാനമായാണു കുറവ്.
റഷ്യയുടെ വളർച്ച 1.6 ശതമാനത്തിൽനിന്ന് 0.8 ശതമാനമായും ദക്ഷിണകൊറിയയുടേത് 2.3 ശതമാനത്തിൽനിന്ന് 2.1 ശതമാനമായും ദക്ഷിണാഫ്രിക്കയുടേത് 1.2 ശതമാനത്തിൽനിന്ന് 1.0 ശതമാനമായും വെട്ടിക്കുറച്ചു.
പോളണ്ട്, തുർക്കി, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതീക്ഷിത വളർച്ചാനിരക്കും പുതിയ റിപ്പോർട്ടിൽ കുറഞ്ഞ നിലയിലാണ്.