കൊച്ചി: ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു. രണ്ട് വർഷം മുൻപ് വരെ വിദേശ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളുടെയും ഹെഡ്‌ജ് ഫണ്ടുകളുടെയും മനം കവർന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പലതും ഇപ്പോൾ ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വലയുകയാണ്.
ഇന്ത്യൻ സംരംഭങ്ങളിൽ നിക്ഷേപം നടത്തിയ നിരവധി മുൻനിര ധന സ്ഥാപനങ്ങൾക്ക് കൈപൊള്ളിയതാണ് ഇപ്പോഴത്തെ മാന്ദ്യത്തിന് കാരണമെന്ന് ഐ.ടി മേഖലയിലുള്ളവർ പറയുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലെ നിക്ഷേപം ആറ് വർഷത്തെ ഏറ്റവും താഴ്ന്ന തുകയായ 800 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 90 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് ലഭിച്ചത്.
ബൈജൂസ്, പേടിഎം, ഒല കാബ്സ് തുടങ്ങിയ ഏറെ ആവേശം സൃഷ്ടിച്ച സംരംഭങ്ങളിൽ മുതൽമുടക്കിയ വൻകിട ധനസ്ഥാപനങ്ങൾക്ക് നിക്ഷേപം പൂർണമായും നഷ്ടപ്പെട്ട സ്ഥിതിയിലാണ്.
ബിസിനസ് വികസനത്തിനായി നേടിയ തുക മറ്റാവശ്യങ്ങൾക്ക് വക മാറ്റിയതാണ് പല സ്റ്റാർട്ടപ്പുകൾക്കും വിനയായത്. മികച്ച ബിസിനസ് മോഡലുണ്ടായിട്ടും വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പുതുതലമുറ കമ്പനികൾക്ക് കഴിഞ്ഞില്ല.
യാഥാർത്ഥ്യ ബോധമില്ലാതെ വിപണിമൂല്യം പെരുപ്പിച്ച് കാട്ടി നിക്ഷേപം ആകർഷിച്ച സംരംഭങ്ങളാണ് നിലവിൽ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. അടുത്ത രണ്ട് വർഷങ്ങളിൽ രാജ്യത്തെ മുപ്പത് ശതമാനത്തിലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തനം അവസാനിപ്പിക്കാൻ ഇടയുണ്ടെന്ന് പ്രമുഖ വ്യവസായ ഗവേഷണ ഏജൻസിയിലെ പ്രധാന അനലിസ്റ്റ് പറയുന്നു.
സ്റ്റാർട്ടപ്പ് കുമിള പൊട്ടുന്നതിന്റെ സൂചന വിപണിയിൽ ദൃശ്യമാണെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപണി മൂല്യം രണ്ട് വർഷത്തിനിടെ കുത്തനെ ഇടിഞ്ഞു. 2022ൽ 2200 കോടി ഡോളറിന്റെ വിപണി മൂല്യമുണ്ടായിരുന്ന വിദ്യാഭ്യാസ ടെക്ക് കമ്പനിയായ ബൈജൂസിന്റെ നിലവിലെ വിപണി മൂല്യം 20 കോടി ഡോളർ മാത്രമാണ്.
പേടിഎമ്മിന്റെ ഓഹരികൾ ലിസ്‌റ്റിംഗിന് ശേഷം 80 ശതമാനം വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു. ഒല കാബ്സിന്റെ വിപണി മൂല്യം മൂന്ന് വർഷത്തിനിടെ 74 ശതമാനം കുറഞ്ഞ് 190 കോടി ഡോളറിലെത്തി.
സ്റ്റാർട്ടപ്പുകളിലെ വിദേശ നിക്ഷേപം
വർഷം നിക്ഷേപം
2021 -3,600 കോടി ഡോളർ
2022 -2,400 കോടി ഡോളർ
2023 -800 കോടി ഡോളർ